ഭൂമി കുംഭകോണക്കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് കസ്റ്റഡിയില്‍ എടുത്ത ഇദ്ദേഹത്തെ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ ഗതാഗത മന്ത്രി ചമ്പായി സോറന്‍ പുതിയ മുഖ്യമന്ത്രിയാവും. ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഹേമന്ദ് സോറനെ ഇഡി സംഘം കസ്റ്റഡിയിലെടുത്തത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം മാത്രമേ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടൂ എന്ന് പ്രഖ്യാപിച്ച അദ്ദേഹം ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്തതായാണ് റിപോര്‍ട്ട്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഗവര്‍ണറെ കാണാന്‍ കൊണ്ടുപോയി. മൂന്ന് തവണ സമന്‍സിന് മറുപടി നല്‍കാതിരുന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാം.കഴിഞ്ഞ ആഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാവാതിരുന്ന സോറന്‍ ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര ഏജന്‍സിക്കു മുന്നില്‍ ഹാജരായത്. തുടര്‍ന്ന് മൊഴി രേഖപ്പെടുത്തി. 600 കോടി രൂപയുടെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഏഴ് സമന്‍സുകള്‍ അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. അറസ്റ്റ് പ്രതീക്ഷിച്ച സോറന്‍, ഇന്നലെ ഭരണമുന്നണിയിലെ എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയില്‍ തന്റെ പിന്‍ഗാമിയെക്കുറിച്ചും ചര്‍ച്ച ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ സോറന്റെ ഭാര്യ കല്‍പന സോറന്‍ ആയിരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ നവംബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. ഒരു സംസ്ഥാന നിയമസഭയുടെ കാലാവധിയുടെ അവസാന വര്‍ഷത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. അതിനാല്‍ കല്‍പ്പനാ സോറന്‍ മുഖ്യമന്ത്രിയായാല്‍ പോലും എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടാനാവില്ല. സര്‍ക്കാര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റി ബില്‍ഡര്‍മാര്‍ക്ക് വില്‍ക്കാന്‍ ലേണ്ടി വന്‍ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം.
മിച്ചഭൂമി കൈയേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ …
മിച്ചഭൂമി കൈയേറിയെന്ന് ഉറപ്പുണ്ടെങ്കില്‍ സര്‍ക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ജനപ്രതിനിധിയുടെ അവകാശം ഉപയോഗിച്ചുള്ള ഒരു പ്രതിരോധത്തിനും നില്‍ക്കില്ല. മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴാണ്, ഭൂമികൈയേറ്റമെന്ന ആരോപണം തനിക്കെതിരെ ഉയര്‍ത്തുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കിയിരുന്നു. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപോര്‍ട്ട് കലക്ടര്‍ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപോര്‍ട്ട് വാങ്ങും. ഇതിന് ശേഷം ഹിയറിങ് നടത്തും. 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് മാത്യു കുഴല്‍നാടന്‍ കൈവശം ഉണ്ടെന്നാണ് കണ്ടെത്തല്‍. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവച്ചത്. ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസിദാറാണ് ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
പിസി ജോർജും മകനും ബിജെപിയിൽ
മുൻ എംഎൽഎ പി.സി ജോർജും മകൻ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പത്തനംതിട്ട സീറ്റ് ലക്ഷ്യം വെച്ചാണ് പിസി ജോർജ്ജും മകനും ബിജെപി പാളയത്തിൽ എത്തിയത്. ജോർജ്ജിന്റെ പാർട്ടിയായ കേരള ജനപക്ഷം സെക്യുലർ ബിജെപിയിൽ ലയിക്കും. ഇടത്-വലതു മുന്നണികളിൽ സ്ഥാനമില്ലാതെ നിൽക്കക്കള്ളി ഇല്ലാതായതോടെയാണ് പിസി ജോർജ് ബിജെപിയിൽ അംഗത്വം എടുത്തത്. ഡൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്തുവച്ചാണ് പി.സി ജോർജ് പാർട്ടി അംഗത്വമെടുത്തത്. മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജും ബിജെപിയിൽ ചേർന്നു. പി.സി ജോർജിനെ ലോക്‌സഭയിലേയ്ക്ക് മൽസരിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.