ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 വിക്ഷേപണ കൗണ്ട് ഡൗൺ തുടങ്ങി. പിഎസ്എൽവി സി-57 റോക്കറ്റ് ഇന്നു രാവിലെ 11.50 ന് സൂര്യന്റെ ഉള്ളരകൾ തേടി കുതിക്കും. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയിൽ നിന്നുള്ള വിക്ഷേപണത്തിനു നേരിട്ടു സാക്ഷികളാകാൻ പഞ്ചാബിലെ വിവിധ സർക്കാർ സ്കൂളുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമുണ്ട്.വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു.ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപ്പിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള ഒന്നാം ലെഗ്രാഞ്ചേ പോയിന്റിൽ നിന്നാണ് പേടകം സൂര്യനെ പഠിക്കുക.മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയിൽ എത്തുക. ആദിത്യ എൽ1ഇസ്രോയുടെ നേതൃത്വത്തിലുള്ള വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂർണമായി ഇന്ത്യയിൽ നിർമിച്ചതാണെന്നും സോമനാഥ് പറഞ്ഞു.