

എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്നും മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഒരു സാധു സ്ത്രീയുടെ ജോലി കളഞ്ഞവരാണ് പുതുപ്പള്ളിയിൽ വോട്ട് തേടി ഇറങ്ങിയിരിക്കുന്നതെന്നും സതീശൻ. പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാവരെയും വേദനിപ്പിക്കുന്ന സംഭവമാണിത്. അവരുടെ ജീവിതത്തിൽ പ്രയാസം വന്നപ്പോൾ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടി അവരെ ചേർത്ത് നിർത്തി സഹായിച്ചു. ഇക്കാര്യം അവർ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. ഇതാണോ ജോലിയിൽ നിന്നും പിരിച്ചു വിടാനുള്ള കാരണം? ഇക്കാര്യം പറയാനുള്ള സ്വാതന്ത്ര്യം അവർക്കില്ലേ?മനസാക്ഷിയില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. രാഷ്ട്രീയമായ വിരോധത്തിന്റെയും അസഹിഷ്ണുതയുടെയും പേരിലാണ് സതി അമ്മയുടെ ജീവിതം വഴിമുട്ടിച്ചത്. ഒരു ദയയും ഇല്ലാത്ത സർക്കാരാണ് ഭരിക്കുന്നതെന്നോർത്ത് ഈ നാട് അപമാന ഭാരത്താൽ തലകുനിച്ച് നിൽക്കുകയാണ്. സതി അമ്മയെ ജോലിയിൽ പ്രവേശിപ്പിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ആ കുടുംബത്തെ വഴിയാധാരമാക്കാൻ അനുവദിക്കില്ല. എല്ലാ അർത്ഥത്തിലും ഞങ്ങൾ അവർക്കൊപ്പമുണ്ടാകും.ഇന്നലെ വരെ സതി അമ്മ ജോലി ചെയ്തിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. അവർക്ക് 8000 രൂപ ശമ്പളവും കിട്ടിയിരുന്നു. ഇപ്പോൾ പിരിച്ചുവിടാൻ കാരണമെന്താണ്? അവരുടെ ജീവിതത്തിലുണ്ടായ കാര്യം മാധ്യമങ്ങളോട് പറഞ്ഞതിനാണ് പിരിച്ചുവിട്ടത്. മന്ത്രി പറയുന്നത് അവർ അവിടെ ജോലി ചെയ്തിട്ടില്ലെന്നാണ്. അങ്ങനെയെങ്കിൽ അവരെ എങ്ങനെയാണ് പിരിച്ചുവിട്ടത്? വഴിയിലൂടെ പോകുന്ന ആളെ പിരിച്ച് വിടാനാകുമോ? ഇനിയും സാങ്കേതിക കാര്യങ്ങൾ പറയാം. സതി അമ്മ എന്നൊരാൾ ഭൂമിയിൽ ഇല്ലായിരുന്നെന്നു വരെ പറയാം. പൊലീസ് കേസെടുത്തതിന് 84 വയസുള്ള ഭാരതിയമ്മ നാല് വർഷമാണ് പിന്നാലെ നടന്നത്. നാല് വർഷം കഴിഞ്ഞപ്പോഴാണ് ആള് മാറിപ്പോയെന്ന് പറഞ്ഞത്. എല്ലാ സാങ്കേതികത്വത്തിനും മീതെയാണ് മനുഷ്യത്വമെന്ന് തെളിയിച്ചയാളാണ് ഉമ്മൻ ചാണ്ടി. എല്ലാ സാങ്കേതികത്വവും മാറ്റിവച്ച് സതി അമ്മയെ ജോലിക്കെടുക്കണം. മന്ത്രി ചിഞ്ചുറാണി ഇക്കാര്യത്തിൽ മുൻകയ്യെടുക്കണം.
