സംസ്ഥാന സർക്കാരിന്റെ നികുതിക്കൊള്ളക്കെതിരെ നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. പെട്രോളിനും ഡീസലിനും അധിക സെസ്സ് ചുമത്തിയതിൽ പ്രതിഷേധിച്ച് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് ഇരുചക്രവാഹനം പെട്രോളൊഴിച്ച് കത്തിച്ചു. തുടർന്ന് ബാരിക്കേഡുകൾ തള്ളിമാറ്റാനാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് മുന്നറിയിപ്പ് അവഗണിച്ച് പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജന ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.ഇന്ധനികുതിക്കെതിരെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം ഇപ്പോൾ കേരളത്തിൽ നികുതി ചുമത്തുകയാണ്. നിയമസഭയിൽ അഞ്ച് മിനിറ്റ് സംസാരിച്ചാൽ പോലും ടാക്സ് ചുമത്തുമോയെന്ന് ബജറ്റ് രേഖകൾ വായിച്ചാലേ അറിയാൻ കഴിയൂവെന്നും സതീശൻ പരിഹസിച്ചു.വിലക്കയറ്റത്തിൽ പ്രതിസന്ധിയിലായ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാൻ സമ്മതിക്കില്ല. പ്രതിഷേധം ശക്തമാക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.