അയോധ്യ രാമക്ഷേത്ര ഉദ്‌ഘാടനം കൊഴുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുതായി നിർമിച്ച ‘മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവള’വും നവീകരിച്ച ‘അയോധ്യ ധാം റെയിൽവേ സ്റ്റേഷ’നും ഉദ്‌ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി എത്തിയതെങ്കിലും രാമക്ഷേത്രത്തിന്റെ പേരിലുള്ള രാഷ്‌ട്രീയ പ്രചാരണമാണ് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണം കണക്കെ റോഡ് ഷോ നടത്തിയാണ് മോദി മടങ്ങിയത്.ക്ഷേത്രനിർമാണത്തിന്റെ ഖ്യാതിയാകെ മോദിയിൽ ചാർത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ എക്‌സിൽ പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചു. നൂറ്റാണ്ടുകളായി രാമഭക്തർ ക്ഷമയോടെയും സംയമനത്തോടെയും കാത്തിരുന്നതിന് ഫലമുണ്ടായെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. വൻവാഹനവ്യൂഹത്തിന്റെ അകമ്പടിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ പ്രധാനമന്ത്രി രണ്ട് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനും ആറ് വന്ദേഭാരത് ട്രെയിനും ഉദ്‌ഘാടനം ചെയ്‌തു. രാമവിഗ്രഹത്തിന് ‘സ്ഥിരം ഇരിപ്പിടം കിട്ടിയെന്ന്’ 15,600 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു. അയോധ്യയിൽ 11,000 കോടി രൂപയുടെയും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലായി 4600 കോടിയുടെയും പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. അയോധ്യയെ സ്‌മാർട്ട് സിറ്റിയായി ഉയർത്തുമെന്ന് വിമാനത്താവളം ഉദ്‌ഘാടനം ചെയ്‌ത് പ്രധാനമന്ത്രി പറഞ്ഞു. ജനുവരി 22ന് രാമക്ഷേത്രം ഉദ്‌ഘാടനത്തിന് ക്ഷണിക്കപ്പെട്ടവർമാത്രം എത്തിയാൽ മതി. മറ്റുള്ളവർക്ക് പിറ്റേന്നുമുതൽ ഏതു ദിവസവും എത്താമെന്നും മോദി പറഞ്ഞു. വൈകിട്ട്, ഉജ്വല യോജന ഗുണഭോക്താവിന്റെ വീട് പ്രധാനമന്ത്രി സന്ദർശിച്ചു. രാവിലെ വിമാനത്താവളത്തിൽ ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി എന്നിവർ ചേർന്ന് മോദിയെ സ്വീകരിച്ചു.
വിനേഷ് ഫോഗട്ട് ഖേൽരത്നയടക്കം മോദിയുടെ ഓഫീസിനുമുന്നിൽ ഉപേക്ഷിച്ചു…
ഗോദയിൽ ഇന്ത്യയുടെ യശസ്സ് ലോകത്തോളം ഉയർത്തിയ അഭിമാനതാരം വിനേഷ് ഫോഗട്ട്, നിരന്തരം അപമാനിക്കപ്പെട്ടതിന്റെ നീറ്റലിൽ തനിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനു മുന്നിൽ ഉപേക്ഷിച്ചു. വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷണിനെതിരെ തുടങ്ങിയ സമരത്തെ കേന്ദ്രസർക്കാർ തന്നെ പരാജയപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണിത്. രാജ്യത്തിന്റെ വീരപുത്രി സ്വന്തം ജീവിതംകൊണ്ട് നേടിയെടുത്ത പുരസ്‌കാരങ്ങളും മെഡലുകളും തെരുവിൽ ഉപേക്ഷിച്ചപ്പോൾ ഇന്ത്യ അപമാനംകൊണ്ടു തലകുനിച്ചു. സഹതാരങ്ങൾക്കൊപ്പം ശനി വൈകിട്ട് ആറോടെ പിഎംഒയിലേക്ക് നീങ്ങിയ വിനേഷിനെ പൊലീസ് തടഞ്ഞു. ഇതോടെ കർത്തവ്യപഥിൽ ചുവന്ന തുണിവിരിച്ച് ഖേൽരത്‌ന, അർജുന പുരസ്‌കാരങ്ങൾ ഉപേക്ഷിച്ച് മടങ്ങി. കൂടുതലായി ഒന്നും പറയാനില്ലെന്നും തനിക്ക് പറയാനുള്ളതെല്ലാം പ്രധാനമന്ത്രിക്ക് നേരത്തേ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വിനേഷ് പറഞ്ഞു. ‘‘ഒരു കായികതാരത്തിന്റെ ജീവിതത്തിലും ഇതുപോലൊരു ദിവസം ഉണ്ടാകരുത്. ജീവനേക്കാൾ വിലപ്പെട്ട പുരസ്‌ക്കാരങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്നത് അത്യന്തം വേദനാജനകമാണ്. രാജ്യത്തെ വനിതാ ഗുസ്‌തി താരങ്ങൾ ഇന്ന് ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്’’–- പ്രധാനമന്ത്രി ഓഫീസിന് മീറ്ററുകൾ മാത്രമകലെ കർത്തവ്യ പഥിൽ പുരസ്‌കാരങ്ങൾ ഉപേക്ഷിച്ച വിനേഷ് ഫോഗട്ടിനെ പിന്തുണച്ച് സഹതാരം ബജ്‌റംഗ് പുനിയ സമൂഹമാധ്യമത്തിൽ കുറിച്ചു. രണ്ട് ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലം, കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് തവണ ചാമ്പ്യൻ തുടങ്ങിയ നേട്ടങ്ങളുടെ അവകാശിയാണ് വിനേഷ്.ഗുസ്‌തി സമരം അവസാനിപ്പിക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ എന്നിവർ നൽകിയ ഉറപ്പുകൾ പരസ്യമായി ലംഘിക്കപ്പെട്ടതോടെയാണ് താരങ്ങൾ കടുത്ത നടപടികളിലേക്ക് കടന്നത്. ബ്രിജ്‌ഭൂഷണിന്റെ കുടുംബാംഗങ്ങളെയോ അടുപ്പക്കാരെയോ ഫെഡറേഷനിൽ അടുപ്പിക്കില്ല എന്നതായിരുന്നു പ്രധാന വാഗ്‌ദാനം. എന്നാൽ, അടുത്ത കൂട്ടാളിയും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് ഫെഡറേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുപിന്നാലെ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേത്രി സാക്ഷി മലിക് ഗുസ്‌തി അവസാനിപ്പിച്ചു. ബജ്‌റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം കർത്തവ്യപഥിലെ വഴിയരികിൽ ഉപേക്ഷിച്ചു. മറ്റൊരു താരം വിരേന്ദർ സിങ് പത്മശ്രീ തിരിച്ചുനൽകുമെന്നും പ്രഖ്യാപിച്ചു. പ്രതിഷേധം കനത്തതോടെ മുഖംരക്ഷിക്കാനായി സഞ്ജയ് സിങ്ങിന്റെ പുതിയ ഭരണസമിതി കേന്ദ്രകായിക മന്ത്രാലയം സസ്പെൻഡ് ചെയ്‌തെങ്കിലും പിരിച്ചുവിടാൻ തയ്യാറായില്ല. കേന്ദ്ര നിർദേശത്തെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചെങ്കിലും താരങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്ന വനിതാ അധ്യക്ഷയെന്ന ആവശ്യം സ്വപ്‌നമായി അവശേഷിച്ചു. നിലവിൽ പൊലീസ് സമർപ്പിച്ച ദുർബല കുറ്റപത്രത്തിൽ ബ്രിജ്‌ഭൂഷൺ ശിക്ഷിക്കപ്പെടില്ലെന്ന വിലയിരുത്തൽ ശക്തമായിരിക്കെയാണ് രണ്ടാംഘട്ട പ്രതിഷേധമെന്ന നിലയിൽ താരങ്ങൾ പുരസ്‌കാരങ്ങൾ ഉപേക്ഷിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തെ നാലാമത്തെ കപ്പല്‍ തീരത്ത് എത്തി…
ഷെന്‍ ഹുവ 15 ആണ് വിഴിഞ്ഞത്ത് നങ്കൂരമിട്ടത് ഇന്ന് രാവിലെ 11.18 ഓടെയാണ് ചൈനീസ് കപ്പലായ ഷെന്‍ ഹുവാ 15 വിഴിഞ്ഞത്ത് തീരം തൊട്ടത്. 2 മെഗാമാക്‌സ് എസ് ടി എസ് ക്രയിനുകളും 3 യാര്‍ഡ് ക്രയിനുകളുമായാണ് ഷെന്‍ ഹുവ 15 എത്തിയത്. കാലാവസ്ഥ അനുകൂലമാകുന്നത് അനുസരിച്ച് ക്രയിനുകള്‍ ഇറക്കും.ഇതോടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എത്തിച്ച ക്രയിനുകളുടെ ആകെ എണ്ണം 15 ആയി. 17 ക്രയിനുകള്‍ കൂടി ഉടന്‍ തുറമുഖത്ത് എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍ വിസി നിയമനം റദ്ദാക്കിയതിനെതിരേ സര്‍ക്കാര്‍ പുനപ്പരിശോധനാ ഹരജിയുമായി സുപ്രിംകോടതിയില്‍…
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍ നിയമിച്ചത് റദ്ദാക്കിയ വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി നല്‍കി. ഹരജിയില്‍ ഉന്നയിക്കാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുപ്രിം കോടതി നിയമനം റദ്ദാക്കിയതെന്നും ഇതു പുനപ്പരിശോധിക്കണമെന്നുമാണ് ആവശ്യം. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ യോഗ്യത സംബന്ധിച്ച് വിധിയില്‍ എതിരഭിപ്രായമില്ല.പുനര്‍ നിയമന രീതിയിലും അപാകതയില്ല. നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്നാണ് റദ്ദാക്കലിനു കാരണമായി പറയുന്നത്. നിയമനത്തിനെതിരേ കോടതിയെ സമീപിച്ച ഹരജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദമാണിതെതെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.
രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു …
രണ്ട് അമൃത് ഭാരത് എക്സ്പ്രസ് ഉൾപ്പെടെ എട്ട് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഇതിൽ ആറെണ്ണം വന്ദേഭാരത് ട്രെയിനുകളാണ്. പുതുക്കി പണിത അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.ദർഭംഗ-ഡൽഹി അമൃത് ഭാരത്, അയോധ്യ-ആനന്ദ് വിഹാർ വന്ദേ ഭാരത് എന്നീ ട്രെയിനുകൾ അയോധ്യ ധാം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ, മറ്റു ആറ് ട്രെയിനുകൾ വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഫ്ളാഗ് ഓഫ് ചെയ്തത്.