
നവകേരള സദസ്സിന്റെ എല്ലാ വേദികളിലും രാഷ്ട്രീയം പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടയാക്കിയത് പ്രതിപക്ഷ നിലപാടാണെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനെ പൂർണ്ണമായും ഔദ്യോഗിക പരിപാടിയാക്കാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ പ്രതിപക്ഷം സഹകരിക്കില്ല എന്ന നിലപാടെടുത്തു. മാത്രമല്ല തുടർച്ചയായി പരിപാടിക്കെതിരെ എന്തൊക്കെയോ വിളിച്ചു പറയുന്നു. ഏതെല്ലാം തരത്തിൽ അപഹസിക്കാൻ ശ്രമിച്ചു. അങ്ങനെ വരുമ്പോൾ മറുപടി പറയേണ്ട ബാധ്യത സർക്കാറിനുണ്ട്. ഇതിനുത്തരവാദി പ്രതിപക്ഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പി ആർ ഏജൻസികൾക്ക് ബുദ്ധി പണയം വെച്ചവർക്ക് മറ്റുള്ളവരും അങ്ങനെയാണെന്ന് തോന്നുമെന്ന് രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

നവകേരള സദസ് സർക്കാരിന്റെ അഴിമതി മറച്ചു വയ്ക്കാനുള്ള അശ്ലീല നാടകം: വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ് സർക്കാരിന്റെ അഴിമതി മറച്ചു വയ്ക്കാനുള്ള അശ്ലീല നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൗരപ്രമുഖരോട് സംസാരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്ക് മുന്നിൽ ആകാശവാണിയാകുന്നു. കേരളത്തിൽ നടക്കുന്നതു രാജഭരണമാണെന്ന ധാരണയിലാണ് മുഖ്യമന്ത്രിയെന്നും സതീശൻ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.നവകേരളസദസിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ജനങ്ങളെ ഉപേക്ഷിച്ച് പൗരപ്രമുഖരുമായാണ് കൂടിക്കാഴ്ച നടത്തുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയും മന്ത്രിമാരും പൗരപ്രമുഖരോട് സംസാരിക്കുകയും ജനങ്ങളോട് ആകാശവാണിയാകുകയും ചെയ്യുന്ന കാഴ്ചയാണ് നവകേരളസദസിലുള്ളത്. മെയ് രണ്ട് മുതൽ ജൂൺ നാല് വരെ താലൂക്ക്തലത്തിൽ മന്ത്രിമാർ പങ്കെടുത്ത അദാലത്തുകൾ നടന്നിരുന്നു. അന്ന് കിട്ടിയ പതിനായിരക്കണക്കിന് പരാതികളിൽ ഒരെണ്ണെത്തിനെങ്കിലും പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. അഞ്ച് മാസം മുൻപ് വാങ്ങിവച്ച പരാതികൾ തന്നെയാണ് ഇപ്പോഴും വാങ്ങി വയ്ക്കുന്നത്.

നവകേരള സദസിന് പാര്‍ട്ടിക്കാര്‍ മാത്രം; മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍…

കോടികള്‍ ധൂര്‍ത്തടിച്ച് നടക്കും നവകേരള സദസ് സി.പി.എം പരിപാടി തന്നെ. പ്രവേശനം പാര്‍ട്ടി അണികള്‍ക്ക് മാത്രം. കണ്ണൂരിലെ പഴയങ്ങാടിയില്‍ ജനപ്രതിധികള്‍ ഉള്‍പ്പെടെ മുസ്‌ലിംലീഗ് പ്രവര്‍ത്തകരും നേതാക്കളും കരുതല്‍ തടങ്കലില്‍.കല്ല്യാശ്ശേരി മണ്ഡലം പരിപാടി തുടങ്ങാനിരിക്കെയാണ് സംഭവം.മൂന്ന് മണിക്ക് മാടായിപ്പാറയിലെ പാളയം ഗ്രൗണ്ടില്‍ നവകേരള സദസ് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മുമ്പാണ് പഴയങ്ങാടിയിൽ ഹോട്ടലിൽ നിന്ന് ചായ കുടിക്കവെ മുസ്‌ലിംലീഗ് കല്ല്യാശേരി മണ്ഡലം ട്രഷറർ എസ്.യു റഫീഖ്, യൂത്ത് ലീഗ് മണ്ഡലംപ്രസിഡന്റ് ജംഷീർ ആലക്കാട്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്‌ലീം അടിപ്പാലം, യൂത്ത് ലീഗ് മാടായി പഞ്ചായത്ത് ജനറൽ സെക്രട്ടറിയും പഞ്ചായത്തംഗവുമായ കെ.എം അബ്ദുസമദ്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ഫൈസൽ മലക്കാരൻ, മാടായി ഗ്രാമ പഞ്ചായത്ത് അംഗം കെ.വി റിയാസ്, ഷാഫി മാട്ടൂൽ എന്നിവരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്.

റിവ്യൂ നിര്‍ത്തിയതുകൊണ്ട് സിനിമ രക്ഷപ്പെടില്ല, പ്രേക്ഷകര്‍ അവര്‍ക്കിഷ്ടമുള്ള സിനിമ കാണും; മമ്മൂട്ടി…

റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ലെന്ന് മമ്മൂട്ടി. പ്രേക്ഷകര്‍ കാണണമെന്ന് തീരുമാനിക്കുന്നത് അവര്‍ക്ക് ഇഷ്ടമുള്ള സിനിമകളാണെന്നും റിവ്യൂ ബോംബിങ്ങ് വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ‘കാതലി’ന്റെ റിലീസിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിര്‍ത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാര്‍ ആ വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകര്‍ അവര്‍ക്ക് ഇഷ്ടമുള്ള സിനിമയാണ് തീരുമാനിക്കുന്നത്. നമുക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്ന് ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതാണ്. അത് നമ്മുടെ അഭിപ്രായങ്ങള്‍ തന്നെ ആയിരിക്കണം.വേറൊരാളുടെ അഭിപ്രായം നമ്മള്‍ പറഞ്ഞാല്‍ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോള്‍ നമ്മുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്’ മമ്മൂട്ടി പറഞ്ഞു. എന്നാല്‍ റിവ്യൂവും റോസ്റ്റിംഗും രണ്ടാണെന്നും ചോദ്യത്തിന് മറുപടിയായി മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
