കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണങ്ങൾ തള്ളി മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി. അവിശ്വാസപ്രമേയത്തിൽ നടത്തിയ പ്രസംഗത്തിമു ശേഷം സഭയിൽ നിന്നിറങ്ങിയ രാഹുൽ ഗാന്ധി ബിജെപി വനിതാ അംഗങ്ങളെ നോക്കി ഫ്ളയിങ് കിസ് ആംഗ്യം കാണിച്ചുവെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. തുടർന്ന് രാഹുൽ ഗാന്ധിക്കെതിരെ പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ ആരോപണങ്ങൾ തള്ളി ബിജെപി എംപി ഹേമമാലിനി തന്നെ രംഗത്തെത്തിയത്. രാഹുൽ ഗാന്ധി ബിജെപി വനിതാ അംഗങ്ങളെ നോക്കി ഫ്ളയിങ് കിസ് ആംഗ്യം കാണിച്ചത് നിങ്ങൾ കണ്ടിരുന്നോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ആ ഫ്ളയിങ് കിസ് ഞാൻ കണ്ടില്ലെന്നായിരുന്നു’ ഹേമമാലിനിയുടെ പ്രതികരണം. എന്നാൽ സ്മൃതി ഇറാനിയുടെ ആരോപണനത്തിനു പിന്നാലെ സ്‌പീക്കർക്ക് പരാതി നൽകിയ ബിജെപി വനിതാ അംഗങ്ങളുടെ കൂട്ടത്തിൽ ഹേമമാലിനിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.മണിപ്പുർ കലാപത്തിൽ കുറ്റകരമായ മൗനംതുടരുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ പല തവണ ശ്രമിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ശക്തമായി ബിജെപിയെ പ്രതിരോധിക്കുകയും ചെയ്തു. മണിപ്പുർ കലാപത്തിൽ മൗനംതുടരുന്ന പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വീഴ്ചക്കെതിരെയും രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടിയില്ലാത്ത കേന്ദ്രസർക്കാർ മണിപ്പുർവിഷയം വഴിതിരിച്ചുവിടാനാണ് ഇത്തരത്തിൽ നിലവാരം കുറഞ്ഞ ആരോപണങ്ങളുമായി സ്മൃതി ഇറാനിയെ രംഗത്തിറക്കിയിരിക്കുന്നത്.