സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണത്തിൽ പുതിയ തെളിവ് പുറത്ത്. സംവിധായകൻ വിനയനും ജൂറി അംഗമായ നേമം പുഷ്പരാജും തമ്മിലുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. 19-ാം നൂറ്റാണ്ട് പോലൊരു സിനിമ തെരഞ്ഞെടുക്കരുത് എന്ന് രഞ്ജിത്ത് പറഞ്ഞുവെന്നാണ് നേമം പുഷ്പരാജ് പറഞ്ഞതായുള്ള ശബ്ദ രേഖയാണ് പുറത്തു വന്നത്.വിനയന്റെ 19-ാം നൂറ്റാണ്ട് എന്ന ചിത്രത്തിന് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അത് മാറ്റുന്നതിനും രഞ്ജിത്ത് ഇടപെടല്‍ നടത്തിയെന്നാണ് ശബ്ദസന്ദേശത്തിലുള്ളത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ഒരു ജൂറി അംഗത്തിനും അഭിപ്രായമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശവും പുറത്തെത്തിയിരിക്കുന്നത്.