കൊല്ലപ്പെട്ട ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികളായ ഷിബിലിയെയും, ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചു. പുലർച്ചെ രണ്ടരയോടെയാണ് ഇവരെ തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. രാവിലെ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്യും. അടിമുടി ദുരൂഹത നിറഞ്ഞ ഈ കൊലപാതകത്തിന്റെ ചുരുൾ നിവർത്താനുള്ള ഉദ്യമത്തിലാണ് പൊലീസ്. സിദ്ദിഖിനെ ഹണി ട്രാപ്പിൽ കുടുക്കിയാണ് വക വരുത്തിയതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.റോഡുമാർഗമാണ് പ്രതികളെ ചെന്നൈയിൽ നിന്ന് തിരൂരിലെത്തിച്ചത്. കൊലപാതകം നടന്ന സമയം, കാരണം, മാറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ്, പ്രതികളെ കോടതിയിൽ ഹാജരാക്കൽ തുടങ്ങിയ നടപടികളിലേക്ക് കടന്നേക്കും. അതേസമയം കൊല്ലപ്പെട്ട സിദ്ധിഖിന്റെ മൃതദേഹം തിരൂർ കോരങ്ങാട് ജുമാ മസ്ജിദിൽ ഇന്നലെ അർധരാത്രിയോടെ ഖബറടക്കി.തിരൂർ സ്വദേശിയും കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടൽ വ്യാപാരിയുമായ സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി അഞ്ചാം നാളാണ് അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിന് സമീപം രണ്ട് പെട്ടികളിലാക്കിയ നിലയിൽ സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയത്. സിദ്ദിഖിൻ്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയും സുഹൃത്തുക്കളായ ഫർഹാന, ആഷിഖ് എന്നിവർ ചേർന്നാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ച് കൊലപാതകം നടത്തിയതെന്നാണ് വിവരം. തുടർന്ന് മൃതദേഹം രണ്ടായി മുറിച്ച് ട്രോളി ബാഗുകളിലാക്കി കൊക്കയിൽ വലിച്ചെറിയുകയായിരുന്നു.
കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിൻ്റെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. സിദ്ദഖിൻ്റെ കൊലപാതകം സംബന്ധിച്ച് സിദ്ദിഖും പ്രതികളും താമസിച്ച എരഞ്ഞിപ്പാലത്തെ ഹോട്ടൽ ജീവനക്കാരുടെ മൊഴി പുറത്തുവന്നു. രണ്ട് മുറികളുടെയും വാടക നൽകിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്. സിദ്ദിഖ് തുക അഡ്വാൻസായി നൽകുകയായിരുന്നുവെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.