ശബരിമല മഹാക്ഷേത്രത്തിന്റെ വിശുദ്ധി സംരക്ഷിക്കന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിശ്വാസികൾ. ശബരിമല ക്ഷേത്രത്തിന്റെ മൂല കേന്ദ്രമായ പൊന്നമ്പലമേട് പോലും സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ വിശ്വാസികളെ വഞ്ചിച്ചെന്ന് കോട്ടയത്തുനിന്നുള്ള ഒരു സംഘം അയ്യപ്പ സേവാസംഘം പ്രവർത്തകർ ആരോപിച്ചു. ക്രമസമാധാനം മാത്രമല്ല, ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ പരാജയമാണെന്നും ഇവർ കുറ്റപ്പെടുത്തി.അതിനിടെ, പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയവർക്ക് ഒത്താശ ചെയ്ത രണ്ട് പേരെ റിമാൻഡ് ചെയ്തു ജെയിലിലാക്കി. വനം വകുപ്പ് അറസ്റ്റ് ചെയ്ത രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരെയാണ് റിമാൻഡ് ചെയ്തത്. 14 ദിവസത്തേക്കാണ് റിമാൻഡ്. പ്രതികളുടെ ഉദ്ദേശം അയ്യപ്പഭക്തരെ അവഹേളിക്കലായിരുന്നെന്ന് പൊലീസ് എഫ്ഐആർ. മതവിശ്വാസത്തെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ ആരാധനസ്ഥലത്ത് കടന്നുകയറിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.തമിഴ്നാട് സ്വദേശി നാരായണന്റെ നേതൃത്വത്തിലുള്ള സംഘം പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയതിലൂടെ ശബരിമല ക്ഷേത്രത്തിന്റെ പരിപാവനതയെ കളങ്കപ്പെടുത്തിയെന്നും ഹിന്ദുമത വിശ്വാസികളെ അവഹേളിച്ചെന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം, വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം വ്യാപിപ്പിക്കുകയാണ്. റിമാന്റിലായ രണ്ട് പേരിൽ നിന്ന് അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടുണ്ട്. അതിനിടെ, കേസിൽ പ്രതിയായതോടെ രാജേന്ദ്രനേയും സാബുവിനേയും ജോലിയിൽ നിന്നും കെഎഫ്ഡിസി സർവീസിൽ നിന്നു സസ്പെന്റ് ചെയ്തു.