
മദ്യ നയക്കേസിൽ അരവിന്ദ് കെജരിവാളിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒമ്പത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കെജരിവാൾ സിബിഐ ഓഫീസിൽ നിന്ന് മടങ്ങി. ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തിൽ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് നിയമസഭാ സെക്രട്ടറി രാജ് കുമാർ അറിയിച്ചു. ഡൽഹി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത് ചർച്ച ചെയ്യുമെന്നും നിയമസഭ സെക്രട്ടറി പറഞ്ഞു. അതേസമയം പ്രത്യേക സമ്മേളനം ചേരുന്നതിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ലഫ്. ഗവർണർ നടപടിക്രമങ്ങൾ ലംഘിച്ചാണ് സമ്മേളനം ചേരുന്നതെന്ന് വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനുൾപ്പടെയുള്ള നേതാക്കൾക്കും എംഎൽഎമാർക്കുമൊപ്പം രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് കെജ്‌രിവാൾ സിബിഐ ആസ്ഥാനത്തേക്ക് പോയത്. സിബിഐ നൂറ് തവണ വിളിച്ചാലും ഹാജരാകുമെന്നും, രാഷ്ട്ര വിരുദ്ധ ശക്തികളാണ് തന്നെ വേട്ടയാടുന്നത് എന്നും അദ്ദേഹം പറഞ്ഞു.