പടക്കശാലയ്ക്കു തീ പിടിച്ച് എട്ടു പേർ പൊള്ളലേറ്റു മരിച്ചു. 15 പേർക്കു പരുക്കേറ്റു. അഞ്ചു പേരുടെ നില അതീവ ഗുരുതരം. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പാലാർ നദിക്കരയിൽ കുരുവിമലയിൽ ഇന്നു രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. 25 തൊഴിലാളികൾ പണിയെടുക്കുന്ന പടക്ക നിർമാണ ശാലയായിരുന്നു ഇത്. വെയിലത്ത് ഉണക്കാനിട്ടിരുന്ന വെടിമരുന്നിനാണ് ആദ്യം തീ പിടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അവിടെ നിന്നു തീ പടക്കങ്ങളിലേക്കും മറ്റ് സ്ഫോടക വസ്തുക്കളിലേക്കും പടരുകയായിരുന്നു. സ്ഫോടനവും തീയും പുകയും ശമിക്കുന്നതു വരെ രക്ഷാ പ്രവർത്തനം അസാധ്യമായിരുന്നു. സ്ഫോടനം നിലച്ച ശേഷം നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തു പാഞ്ഞെത്തി തീ കെടുത്തി.