കേന്ദ്രത്തെ വിമര്‍ശിക്കാന്‍ പ്രതിപക്ഷാംഗങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകള്‍ പാർലമെന്റിൽ നിരോധിച്ചതിന് പിന്നാലെ സഭാവളപ്പില്‍ പ്രതിഷേധങ്ങള്‍ക്കും കൂച്ചുവിലങ്ങിട്ട് മോദി സർക്കാർ. പ്രകടനം, ധർണ, ഉപവാസം, മതപരമായ ചടങ്ങുകൾ തുടങ്ങിയവ അനുവദിക്കില്ലെന്നാണ് പുതിയ തിട്ടൂരം. തിങ്കളാഴ്‌ച വർഷകാല സമ്മേളനം തുടങ്ങാനിരിക്കെ രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദി ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യമുള്ളത്. ഉത്തരവ് ലംഘിച്ചാല്‍ എന്ത് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുന്നില്ല.പാർലമെന്റിലും പുറത്തും ജനകീയ പ്രശ്‌നമുയർത്തി പ്രക്ഷോഭം നടത്താനുള്ള അംഗങ്ങളുടെ ജനാധിപത്യ അവകാശം ഹനിക്കുന്നതാണ് ഉത്തരവെന്ന് പ്രതിപക്ഷ പാർടികൾ ചൂണ്ടിക്കാട്ടി. പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്‌ക്കു മുന്നിൽ പ്രതിപക്ഷ കക്ഷികൾ പ്രതിഷേധമുയർത്തുന്നതും രാപ്പകൽ ധർണ സംഘടിപ്പിക്കുന്നതും പ്രതിഷേധം അറിയിക്കാനുള്ള സാധാരണ നടപടിയാണ്. ഏകപക്ഷീയമായി പ്രതിപക്ഷാംഗങ്ങളെ സസ്‌പെൻഡ് ചെയ്‌തതടക്കമുള്ള നടപടികൾക്കെതിരെ സഭാവളപ്പ് വിട്ടിറങ്ങാതെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം തടയാനാണ് നീക്കം. സഭയിൽ പ്രതിഷേധം അതിരുവിട്ടാൽ സഭാ അധ്യക്ഷനും സ്‌പീക്കർക്കും നടപടിയെടുക്കാൻ വ്യവസ്ഥയുണ്ട്.