
മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉമ്മൻചാണ്ടിയെ ഇടതുപക്ഷം വല്ലാതെ വേട്ടയാടിയെന്ന് മുൻമന്ത്രിയും സിപിഐ നേതാവുമായ സി. ദിവാകരൻ. അദ്ദേഹത്തെ വേട്ടയാടിയതുപോലെ സമകാലീന രാഷ്ട്രീയത്തിൽ ആരെയും വേട്ടയാടിയിട്ടില്ല. ഇങ്ങനെ വേട്ടയാടുമ്പോൾ അദ്ദേഹത്തിന്റെ അണികൾ അമ്പരന്നു പോയി എന്ന് തനിക്കു തോന്നിയിട്ടുണ്ട്. പക്ഷേ, ഉമ്മൻ ചാണ്ടിക്ക് ഒരു അമ്പരപ്പുമുണ്ടായില്ല. കൊടുങ്കാറ്റു വന്നാലും അനങ്ങാത്ത വ്യക്തിയാണ് അദ്ദേഹമെന്ന് പല സന്ദർങ്ങളിലായി താൻ മനസ്സിലാക്കിയിട്ടുണ്ടെന്നും ദിവാകരൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സി ദിവാകരൻ. ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തതാണ് അക്കാലത്ത് നിയമസഭയിൽ പ്രതിപക്ഷമായ ഇടതുപക്ഷം ഉന്നയിച്ചത്. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന തങ്ങൾക്കു പ്രശ്നമായിരുന്നില്ല. ചെന്നു കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ വിമർശനങ്ങളിലൊന്നും കുലുങ്ങാതെ അദ്ദേഹം സഭയിൽ ഇരിക്കുന്നതു കാണുമ്പോൾ പ്രതിപക്ഷത്തിനു കലി വരുമായിരുന്നു. ആരോപണങ്ങൾ നേരിട്ടപ്പോൾ ഉമ്മൻ ചാണ്ടിക്കുവേണ്ടി അധികം ശബ്ദം ഉയരാതിരുന്നതു വ്യക്തിപരമായി സങ്കടമുണ്ടാക്കിയെന്നും പറഞ്ഞു.അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് ഇന്നും സംശയമുള്ള ആരോപണങ്ങൾക്കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ നിയമസഭയിൽ ഇടതുപക്ഷം ശരവർഷം ഉയർത്തി. വിട്ടുവീഴ്ചയില്ലാതെ നിർദ്ദാക്ഷിണ്യം ഞങ്ങൾ ആരോപണമുയർത്തി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങൾക്ക് പ്രശ്നമല്ല. ചെന്നു കൊള്ളുന്നെങ്കിൽ കൊള്ളട്ടെ എന്നു കരുതി വച്ചു തട്ടുകയായിരുന്നു. ഈ പ്രക്ഷുബ്ധമായ നിയമസഭയിൽ അദ്ദേഹത്തിനു വേണ്ടി അധികം ശബ്ദങ്ങൾ ഉയർന്നില്ല എന്നത് തന്നെ എന്നും വേദനിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം അത് ആഗ്രഹിച്ചിട്ടുമില്ല. ഇതെല്ലാം സംഭവിക്കുമ്പോഴും, ഉമ്മൻ ചാണ്ടിയുടെ മുഖത്തു നോക്കി പറയാൻ പാടില്ലാത്തത് സഭയ്ക്കകത്ത് പറയുമ്പോഴും അദ്ദേഹം എഴുതിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങൾക്ക് കലി കൂടുന്നത്. അദ്ദേഹത്തെ ക്ഷുഭിതനാക്കാനല്ലേ ഞങ്ങൾ ഇതെല്ലാം പറയുന്നത്. അപ്പോഴും ഇതെല്ലാം പരമ നിസാരമായി കണ്ട് അദ്ദേഹം ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുകയാണ്. ഇങ്ങേ വശത്ത് വലിയ ബഹളം നടക്കുമ്പോഴാണ് ഇത് എന്ന് ഓർക്കണമെന്നും ദിവാകരൻ പറഞ്ഞു.
