
പറവൂരിലെ മഹാസംഗമം പലർക്കുമുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പറവൂരിൽ കാണാമെന്നുപറഞ്ഞത് ഇവിടെയുള്ള ജനങ്ങളിൽ വിശ്വാസമർപ്പിച്ചാണ്. ആ വിശ്വാസം അക്ഷരാർഥത്തിൽ പ്രാവർത്തികമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂർ മണ്ഡലം നവകേരളസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഒരു പ്രത്യേകതരം മനോഭാവമാണ് പ്രതിപക്ഷനേതാവിന്. കേരളം ഒരുതരത്തിലും മുന്നോട്ടുപോകരുതെന്ന ചിന്തയാണ് അദ്ദേഹത്തിന്. നിഷേധ സമീപനമാണ്. എല്ലാത്തിനെയും തള്ളിപ്പറയുകയും എതിർക്കുകയും ചെയ്യുന്നു. ലോക കേരളസഭ, കേരളീയം ഉൾപ്പെടെയുള്ള ജനകീയ പരിപാടികൾ ബഹിഷ്കരിച്ചു. അതിന്റെ തുടർച്ചയാണ് നവകേരളസദസ്സ് ബഹിഷ്കരണവും. എന്നാൽ, കേരളം മുന്നോട്ടുപോകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന നവകേരളസദസ്സ്. ഓരോ പ്രദേശത്തും ഒരുകാലത്തും ഉണ്ടായിട്ടില്ലാത്ത കൂട്ടായ്മയാണുണ്ടാകുന്നത്. ഒരിടത്തും നവകേരളസദസ്സിനെത്തുന്നവരെ ഉൾക്കൊള്ളാൻ പര്യാപ്തമായ ഗ്രൗണ്ടില്ല. ഒന്നിച്ചുനിൽക്കണം, നാട് മുന്നോട്ടുപോകണം എന്നാണ് നവകേരളസദസ്സിൽ പങ്കെടുക്കുന്നവർ നൽകുന്ന സന്ദേശം.അധികാരവുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് എല്ലാം കാണുന്നത്. എൽഡിഎഫിന് തുടർഭരണം ഉണ്ടായത് വികസനത്തിന്റെ ഫലമായിട്ടാണെന്നും ഇനി വികസനം പാടില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. കേരളത്തിന്റെ വികസനം തടയാനുള്ള കേന്ദ്രസർക്കാർ നടപടിയെ എതിർക്കുന്നില്ല. 2021ൽ എൽഡിഎഫിനെ അപകീർത്തിപ്പെടുത്താൻ അവരുടെ സഹായം കിട്ടി. എന്നാൽ, ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. ഷഹനയുടെ മരണം; ഡോ.റുവൈസിനെ കോടതി റിമാൻഡ് ചെയ്‌തു…

മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോക്‌ടർ റുവൈസിനെ കോടതി റിമാൻഡ് ചെയ്‌തു. 14 ദിവസത്തേക്ക് ആണ് റിമാൻഡ് ചെയ്‌തത്. ഷഹനയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ റുവൈസിനെ ഇന്ന് പുലർച്ചയാണ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യംചെയ്തതിന് ശേഷമായിരുന്നു പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീധന നിരോധന നിയമപ്രകാരവും ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
