
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കേരളത്തിൽ ചെലവ് ചുരുക്കാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ രംഗത്ത്. അനുദിനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളും അർധ സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ ചെലവ് പരമാവധി ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ നിർദ്ദേശം. ആഡംബര പൂർണ്ണമായ പരിപാടികൾ ഉപേക്ഷിക്കണമെന്നും പരിശീലന പരിപാടികൾ,സെമിനാറുകൾ, ശിൽപ്പശാലകൾ എന്നിവയ്ക്ക് പഞ്ച നക്ഷത്ര ഹോട്ടലുകൾ ഉപയോഗിക്കരുതെന്നും നിർദ്ദേശത്തിൽ പറയുന്നു.കൂടാതെ വകുപ്പുതല പരിപാടികൾക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉപയോഗിക്കുന്നതിനു പകരം മറ്റ് സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിച്ചാൽ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് പലിശ സഹിതം പണം തിരികെ പിടിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സർക്കാർ കടന്നുപോകുന്നത്. ട്രഷറി നിയന്ത്രണം കടുപ്പിച്ച സർക്കാർ, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇത് പത്ത് ലക്ഷം രൂപയായിരുന്നു. ഓണക്കാല ചെലവുകൾക്കുള്ള പണം ട്രഷറിയിൽ ഉണ്ടെന്ന് ഉറപ്പിക്കാനാണ് നിയന്ത്രണമെന്നാണ് ധനവകുപ്പ് വിശദീകരണം.
