
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന ബി.സി.ഡി.സി എക്‌സ്‌പോ – 2025ൻ്റെ സ്വാഗതസംഘ രൂപികരണ യോഗം പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍. കേളു
ജില്ലാ പഞ്ചായത്ത് ഹാളിൽഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ സർക്കാരിൻ്റെ ബി.സി.ഡി.സി എക്‌സ്‌പോ പോലുള്ള പ്രദർശനങ്ങൾ പുതിയ തലമുറകളെ സംരംഭകരാക്കുന്നതിലും അവർക്ക് സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലാഭത്തിൽ മുന്നോട്ട് പോവുകയാണെന്നും കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

എക്സ്പോയിൽ സെമിനാറുകൾക്ക് വലിയ പങ്ക് ഉണ്ടെന്നും പ്രദർശനത്തിൽ വമ്പിച്ച ജനപങ്കാളിത്തം ഉറപ്പാക്കാൻ എല്ലാവരുടെയും സഹായസഹകരണങ്ങൾ ഉണ്ടാക്കണം എന്നും മന്ത്രി പറഞ്ഞു.മേളയുടെ ലോഗോയും മന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു.മന്ത്രിമാരായ ഒ ആർ കേളു, പി പ്രസാദ്, സജി ചെറിയാൻ എന്നിവർ മുഖ്യരക്ഷാധികാരികളായും,എം പി മാർ, എം എൽ എ മാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്, ജില്ലാ കളക്ടർ,
മുൻ മന്ത്രി, മുൻ എം പി മാർ തുടങ്ങിയവർ രക്ഷാധികാരികളായും ഉള്ള സ്വാഗത സംഘമാണ് യോഗത്തിൽ രൂപീകരിച്ചത്.കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് അധ്യക്ഷനായ ചടങ്ങിൽ എം എൽ എമാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ, നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, എഡിഎം ആശാ സി എബ്രഹാം, നഗരസഭാംഗം പ്രഭാ ശശികുമാർ, കോർപ്പറേഷൻ മുൻ ചെയർമാൻ സംഗീത് ചക്രപാണി, ഡയറക്ടർ ഉദയൻ പൈനാക്കി, ജി എം ( എച്ച് ആർ) ജി സജിത്ത്, പ്രോജെക്ട് മാനേജർ എസ് സാബു, ആലപ്പുഴ എജിഎം വി പി അലോഷ്യസ് തുടങ്ങിയവർ സംസാരിച്ചു.

ഒ.ബി.സി. മതന്യൂനപക്ഷ വിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി രൂപീകരിക്കപ്പെട്ട കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനപന്ഥാവില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളുടെ ഉല്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള ‘ബിസിഡിസി എക്സ്‌പോ 2025 ഒക്ടോബര്‍ രണ്ട് മുതല്‍ ഒക്ടോബര്‍ എട്ട് വരെ ആലപ്പുഴ ബീച്ചിലാണ് സംഘടിപ്പിക്കുന്നത്. വ്യക്തിഗത ഗുണഭോക്താക്കളും കുടുംബശ്രീ സിഡിഎസുകളും സന്നദ്ധ സംഘടനകളും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സമാന കോര്‍പ്പറേഷനുകളുടെ ഗുണഭോക്താക്കളും വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങളുമായി മേളയില്‍ പങ്കെടുക്കും പരമ്പരാഗത ഉല്പന്നങ്ങളുടെ തല്‍സമയ നിര്‍മിതിയും രുചിക്കൂട്ടേകാന്‍ ഫുഡ് കോര്‍ട്ടും മെഡിക്കല്‍ ക്യാമ്പും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.
