
തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളം സെപ്റ്റംബർ മുതൽ നൽകാൻ സർക്കാർ തീരുമാനം. 1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നൽകുക. സെപ്തംബർ 15 മുതൽ പദ്ധതി നടപ്പിലാക്കും. റേഷൻ കാർഡിൽ പേരുള്ള മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒന്നൊന്നായി നടപ്പിലാക്കുകയാണ്.ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു. ഇതിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതലായി സ്വീകരിക്കപ്പെട്ടത്.