
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി വാട്ടർ മെട്രോ രാജ്യത്തിനു സമർപ്പിക്കും.ഇന്നലെ കൊച്ചിയിൽ എത്തിയ പ്രധാനമന്ത്രി വിമാന മാർഗമാണ് രാവിലെ 10.10ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ആന്റണി രാജു, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, സതേൺ എയർ കമാൻഡ് എ.വി.എസ്.എം. എയർ മാർഷൽ എസ്.കെ. ഇൻഡോറ തുടങ്ങിയവർ ചേർന്ന് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്നു റോഡ് മാർഗം 10.30ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 11.00ന് സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലെത്തുന്ന പ്രധാനമന്ത്രി കൊച്ചി വാട്ടർ മെട്രോ പദ്ധതി രാജ്യത്തിനു സമർപ്പിക്കും. ദിണ്ടിഗുൽ – പളനി – പാലക്കാട് പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനം, നേമം – കൊച്ചുവേളി മേഖലയുടെ വികസനത്തിന്റെയും തിരുവനന്തപുരം – ഷൊർണൂർ റെയിൽ പാതയുടെ വേഗം വർധിപ്പിക്കുന്നതിന്റേയും ശിലാസ്ഥാപനം എന്നിവയും അദ്ദേഹം നിർവഹിക്കും.