റോഡിലെ കുഴികൾ എന്നത് കേരളം ഉണ്ടായ അന്ന് മുതലുള്ള പ്രശ്‌നമാണെന്നും അതിന് പരിഹാരം കാണുക എന്നത് നാടിന്റെ ആവശ്യമാണെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതിന് എല്ലാവരും തയ്യാറാകേണ്ടതാണ്. സർക്കാർ എല്ലാ നിലയിലും പ്രശ്‌നത്തിൽ ഇടപെടുന്നുണ്ട് എന്ന അഭിപ്രായം പൊതുവേ ജനങ്ങളിലുണ്ട്. പൊതുമരാമത്ത് വകുപ്പ് അതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ്. ക്രിയാത്മകമായ ചർച്ചകളും വിമർശനങ്ങളും വരും. അത് സ്വാഭാവികമാണ്. ഇതൊരു സിനിമയുടെ പരസ്യമായി കണ്ടാൽമതി. സമൂഹമാധ്യമങ്ങളിൽ എന്തുകൊണ്ട് അങ്ങനെയൊരു അഭിപ്രായം ഉണ്ടാകുന്നു എന്ന് അറിയില്ല. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കാണണം. വിമർശനങ്ങളും നിർദേശങ്ങളും സ്വീകരിക്കും. സമൂഹമാധ്യമങ്ങൾവഴി അതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതെല്ലാം നാടിന്റെ നന്മയ്‌ക്കുള്ള കാര്യങ്ങളാണ്.