മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ കറൻസി കടത്ത് ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് യുഡിഎഫ് ഉറ്റുനോക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വപ്ന ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലുകൾ നേരത്തെയും കുറ്റസമ്മത മൊഴിയായി നൽകിയിരുന്നു. എന്നാൽ അന്ന് അതിനെക്കുറിച്ച് അന്വേഷിച്ചില്ല. സംഘപരിവാർ ശക്തികളും സിപിഎം നേതൃത്വവും തമ്മിൽ ഇടനിലക്കാരുടെ സഹായത്തോടെ അന്ന് ഒത്തുതീർപ്പിലെത്തിയതാണ് ഇതിന് കാരണം. സ്വർണ്ണ കടത്ത് കേസിൽ കേരളത്തിലെ ബിജെപി നേതാക്കളിലെ പലരും ഇടനിലക്കാരാണ്. അവരുടെ ഇടപെടലിനെ തുടർന്നാണ് അന്ന് കേസ് പൂട്ടിക്കെട്ടിയതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.മുഖ്യമന്ത്രിയുടേയും ഓഫീസിന്റെയും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. കേസെടുത്ത് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ തയ്യാറാകണം. ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണവിധേയയുടെ കയ്യിൽ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയെന്നത് പറ്റുമോ? സ്വപ്നയുടെ വെളിപ്പെടുത്തലിൽ യു.ഡി.എഫ് നിയമനടപടി ആലോചിക്കുന്നുണ്ട്. സമരവുമായി മുന്നോട്ട് പോകുമെന്നും സതീശൻ പറഞ്ഞു.