
തിരുവനന്തപുരം: സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തേജോമയ ഹോമിലെ താമസക്കാര്‍ അവരുടെ പരിശീലനത്തിന്റെ ഭാഗമായി ‘ഉയരേ’ എന്ന ബ്രാന്‍ഡില്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രകാശനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പൂജപ്പുരയിലുള്ള വനിതാ ശിശു വികസന ഡയറക്ടറേറ്റില്‍ ഏക ദിന പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചു. കര കൗശല വസ്തുക്കള്‍, വസ്ത്രങ്ങള്‍, ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ എന്നിവ വിപണനത്തിനായി തയ്യാറാക്കിയിരുന്നു.
മന്ത്രി വീണാ ജോര്‍ജ് ടീമിനെ അഭിനന്ദിച്ചു. ഈ ബ്രാന്‍ഡിംഗിലൂടെ കുട്ടികള്‍ നിര്‍മ്മിക്കുന്ന വിവിധതരം വസ്ത്രങ്ങളും ബാഗുകളും ബേക്കറി ഉത്പന്നങ്ങളും വിപണനം നടത്തി വരികയാണ്. വീടുകളിലേക്ക് തിരിച്ച് പോകാന്‍ സാധിക്കാത്ത അതിജീവിതരായ പെണ്‍കുട്ടികളുടെ ദീര്‍ഘകാല പുനരധിവാസം ലക്ഷ്യമാക്കിയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള നിര്‍ഭയ സെല്ലിന്റെ മേല്‍നോട്ടത്തില്‍ തേജോമയ ഹോം പ്രവര്‍ത്തിച്ചു വരുന്നത്. എന്‍ട്രി ഹോമുകള്‍, മോഡല്‍ ഹോം എന്നിവിടങ്ങളിലെ കട്ടികളില്‍ അനുയോജ്യരായവരെ സൈക്കോളജിക്കല്‍ അസസ്മെന്റ് നടത്തി തെരഞ്ഞെടുക്കുകയും ഹോമിലെത്തിച്ച് ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് തൊഴിലധിഷ്ഠിത പരിശീലനം, ജീവിത നൈപുണ്യ പരിശീലനം എന്നിവ നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ ഇതുവരെ 50 ഓളം കുട്ടികള്‍ക്ക് പരിശീലനം നല്‍കി മുഖ്യധാരയിലേക്ക് എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.
ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21 ന് രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക.
സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.

അറിവിന്റെ ജനാധിപത്യം ആഘോഷമാക്കാന്‍ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ്
രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതല്‍ 13 വരെ നിയമസഭാ വളപ്പില്‍ നടക്കുന്ന പുസ്തകോത്സവത്തില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്. ഈ ദിവസങ്ങളില്‍ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദര്‍ശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പില്‍ തയ്യാറാകുന്നത്.
തസ്ലിമ നസ്രിന്‍, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുല്‍ ഷിലേദാര്‍, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട ധാരാളം എഴുത്തുകാരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടിള്‍ പുസ്തകോത്സവത്തെ സമ്പന്നമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്സ് കോര്‍ണറില്‍ നിരവധി പ്രമുഖര്‍ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകള്‍, മാജിക് ഷോകള്‍, കുട്ടികളുടെ പരിപാടികള്‍ തുടങ്ങിയവ സ്റ്റുഡന്റ് കോര്‍ണര്‍ വേദിയെ ആകര്‍ഷകമാക്കുന്നു. പ്രസാധകര്‍ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും നിയമസഭയിലെ മൂന്ന് വേദികളിലായി നടക്കും. നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളില്‍വച്ച് നടക്കും.
ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളിലായി വടക്കന്‍ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും. പുസ്തകോത്സവരാവുകളെ വര്‍ണ്ണാഭമാക്കുന്ന മെഗാഷോകള്‍, കേരളത്തിന്റെ രുചിവൈവിധ്യമറിയാന്‍ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയ്യൊപ്പ് വാങ്ങാന്‍ അവസരം തുടങ്ങിയവ പുസ്തകോത്സവത്തെ തലസ്ഥാനനഗരിയുടെ ആഘോഷമാക്കി മാറ്റുന്നു. അറിവിന്റെ ജനാധിപത്യം ആഘോഷിക്കുന്ന ഏഴ് ദിനരാത്രങ്ങള്‍ക്കായി കേരള നിയമസഭ ഒരുങ്ങുന്നു.

ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ഉത്തരവാദികളായ മുന്‍ മന്ത്രിമാരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കുകയാണ്. അവര്‍ക്ക് ഇതില്‍ പങ്കുണ്ട്. അറിവുണ്ട്. ഇത് വ്യക്തമായിട്ടു പോലും മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതന്മാരെ സംരക്ഷിക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്.
കോടാനുകോടി വരുന്ന ഭക്തജനങ്ങളുടെ ഹൃദയത്തില്‍ മുറിവേല്‍പ്പിച്ച സംഭവമാണ് ഈ സ്വര്‍ണ്ണക്കൊള്ള. രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ ഈ മോഷണത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വകുപ്പ് മന്ത്രിമാരുടെ അറിവും സമ്മതവും ഉണ്ടാകണം എന്നത് ഏത് കൊച്ചുകുട്ടിക്കും അറിയുന്ന കാര്യമാണ്. അവരെ രാഷ്ട്രീയമായി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം അവസാനിപ്പിക്കണം.
സാധാരണഗതിയില്‍ ക്രിമിനല്‍ നടപടി പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തു കഴിഞ്ഞാല്‍ അടുത്ത നടപടി തൊണ്ടിമുതല്‍ കണ്ടെത്തുക എന്നുള്ളതാണ്. എന്തുകൊണ്ടാണ് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്താത്തത്? സ്വര്‍ണ്ണം എവിടെ പോയി? ഇന്നലെ ഞാന്‍ എസ്.ഐ.ടി (SIT) യുടെ മുമ്പില്‍ മൊഴി കൊടുത്തതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതുമായി ബന്ധപ്പെട്ടാണ്. സ്വര്‍ണം എവിടെ പോയി. അതിനു എന്തു സംഭവിച്ചു. ഇതിനുള്ള ഉത്തരം തേടുമ്പോഴാണ് പുൗരാണിക വസ്തുക്കളും ദിവ്യവസ്തുക്കളും വില്‍ക്കുന്ന അന്താരാഷ്ട്ര പൗരാണിക കരിഞ്ചന്തയുമായുള്ള ബന്ധം വെളിവാകുന്നത്.
കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു അന്വേഷണമാണ്. ആ അന്വേഷണത്തില്‍ ഏറ്റവും പ്രധാനമായി കണ്ടെത്തേണ്ടത് തൊണ്ടിമുതലാണ്. ആ തൊണ്ടിമുതല്‍ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞാല്‍ ഇതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികളെ നമുക്ക് കണ്ടെത്താന്‍ കഴിയും. ഇത് നിഗൂഢമായ ഒരു വന്‍ തട്ടിപ്പാണ് ഇതിന്റെ പിന്നില്‍ നടന്നിട്ടുള്ളത്. അത് പുറത്തു വരണമെങ്കില്‍ അത് തൊണ്ടിമുതലിലേക്ക് എത്തണം. അന്താരാഷ്ട്ര ആന്റിക്‌സ് മാഫിയ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്നുള്ളത് വളരെ വ്യക്തമാണ്. അത് കണ്ടെത്താനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. അതുമായി ബന്ധപ്പെട്ട് എനിക്കു ലഭിച്ച ചില വിവരങ്ങളാണ് ഞാന്‍ ഇന്നലെ എസ്.ഐ.ടി ക്കു കൊടുത്ത മൊഴി.
ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ നിമിഷം വരെയും സിപിഎം ഒരു നടപടിയും സ്വീകരിക്കാതെ അവരെ രാഷ്ട്രീയമായി സംരക്ഷിക്കുകയാണ്. വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റും കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയുമായിരിക്കുന്ന കാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള പഴയ ഉരുളി, ചെമ്പ്, വിളക്കുകള്‍ ഉള്‍പ്പെടെയുള്ള പുരാവസ്തുക്കളായിട്ടുള്ളതെല്ലാം ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അന്ന് അതിനെ അന്നത്തെ പ്രതിപക്ഷ നേതാവ് എന്നുള്ള നിലയില്‍ ഞാന്‍ ശക്തമായി എതിര്‍ത്തു. ഞാന്‍ ദേവസ്വം ബോര്‍ഡിന് ഇതുമായി ബന്ധപ്പെട്ട് കത്ത് കൊടുത്തു. പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലെ ഈ പഴയ ഉരുപ്പടികള്‍.വെക്കാന്‍ സ്ഥലമില്ലെന്നാണ് അന്ന് ഇവരുടെ ന്യായീകരണം. ഇത് പുരാവസ്തുക്കച്ചവടത്തിന്റെ തുടക്കമായിരുന്നു. ഈ പൗരാണിക സാധനങ്ങളുടെ കരിഞ്ചന്തയുമായുള്ള ബന്ധം അന്ന് തുടങ്ങിയതാണ്. ഞാന്‍ കത്ത് കൊടുത്ത് നിയമസഭയ്ക്കകത്ത് ഇത് ഉന്നയിച്ച ശേഷമാണ് അത് നിര്‍ത്തിവെച്ചത്. ഈ കൊള്ളയ്ക്ക് വലിയ വ്യാപ്തിയുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിലെ മുഴുവന്‍ പുരാവസ്തുക്കളും വില്‍പന നടത്താനും അതില്‍ നിന്ന് വന്‍തോതിലുള്ള പണം ഉണ്ടാക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സ്വര്‍ണ്ണക്കൊള്ള എന്ന് വ്യക്തമാണ്.
ഏതായാലും കൂടുതല്‍ നടപടികള്‍ ഉണ്ടാകണം. തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ചരിത്രവിജയത്തിനു ശേഷം കേരളത്തില്‍ അങ്ങോളമിങ്ങോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം അഴിച്ചു വിടുകയാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതില്‍ അരിശം തീര്‍ക്കാന്‍ വേണ്ടി പാവപ്പെട്ട യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നു, മര്‍ദ്ദനങ്ങള്‍ അഴിച്ചുവിടുന്നു. അവരുടെ കാറുകള്‍ തകര്‍ക്കുന്നു, വീടുകള്‍ തകര്‍ക്കുന്നു. സാധാരണ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയിലാണ്. വയനാട് ബത്തേരിയില്‍, അതുപോലെ തന്നെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍, കോഴിക്കോട് ജില്ലയുടെ വടക്കന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ… എന്തിനേറെ ചെങ്ങന്നൂരില്‍ പുത്തന്‍കാവില്‍ ഒക്കെ പ്രവര്‍ത്തകരെ ഭീകരമായി മര്‍ദ്ദിക്കുന്നു… തോറ്റ സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മര്‍ദ്ദിക്കുന്നു.
ദൗര്‍ഭാഗ്യവശാല്‍ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. സിപിഎമ്മുകാര്‍ പ്രതികളാണെങ്കില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഈ അക്രമം നിര്‍ത്താന്‍ സിപിഎം തയ്യാറാകണം അവര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക ജയിക്കുക എന്നൊക്കെ ഉള്ളത് സ്വാഭാവികമാണ്.
