വയനാട്ടിലേക്ക് തുരങ്കപാത പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ഫോറസ്റ്റ് ക്ലിയറന്‍സിനുള്ള അപേക്ഷ വനം വകുപ്പിന്റെ പരിഗണനയിലാണെന്നും ടി സിദ്ദിഖിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവില്‍ തുരങ്കപാത, ചുരം റോഡ്, പര്‍വ്വത് മാല പദ്ധതി എന്നിവയാണ് സര്‍ക്കാരിന് മുന്നിലുള്ളത്. വയനാട് ജില്ലയെ പ്രത്യേകം പരിഗണിച്ച് കൊണ്ടാണ് സർക്കാർ മുൻപോട്ട് പോകുന്നത്. വയനാട് ജില്ലയുടെ കാര്യത്തിൽ പ്രത്യേകം ഇടപെടുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.വയനാട്ടിലേക്ക് എത്തിച്ചേരുന്നതിനുള്ള പശ്ചാത്തലസൗകര്യം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യമാണ് ഈ ശ്രദ്ധക്ഷണിക്കലിലൂടെ ഉന്നയിക്കുന്നത്. വയനാട്ടിലേക്കുള്ള കണക്ടിവിറ്റി മെച്ചപ്പെടണം എന്നത് വയനാട്ടുകാരുടെ മാത്രം ആവശ്യമല്ല. അത് കേരളത്തിന്റെ ആകെ ആവശ്യമാണ്. വയനാട്ടിലേക്ക് മികച്ച ഗതാഗതസൗകര്യമൊരുക്കുന്നത് കേരളത്തിലെ കാര്‍ഷിക-ടൂറിസം മേഖലകളില്‍ കൂടുതല്‍ മുന്നേറ്റത്തിന് വഴിയൊരുക്കും എന്നതാണ് സര്‍ക്കാരിൻ്റെ കാഴ്ച്ചപ്പാട്. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ സർവകാല റെക്കോർഡാണ് കഴിഞ്ഞ വർഷം വയനാട് സാധ്യമായത്. വയനാടിൻ്റെ സമഗ്രവികസനം സാധ്യമാക്കുന്നതിൻ്റെ ഭാഗമായാണ് വയനാട്ടിലേക്ക് തുരങ്കപാത എന്ന തീരുമാനം ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ടത്. ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കല്‍ നടപടി ആരംഭിച്ചുകഴിഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതപഠനവും പുരോഗമിക്കുകയാണ്. നോര്‍വീജിയന്‍ സാങ്കേതികവിദ്യ കൂടി തുരങ്കപാത നിര്‍മ്മാണത്തിന് ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി നോര്‍വയയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം അവിടെ പരിശോധന നടത്തിയിരുന്നു. തുരങ്കപാത യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഇപ്പോള്‍ .ലിന്റോ ജോസഫ് എംഎല്‍എ-യും ടി.സിദ്ദിഖ് എംഎല്‍എ-യുമെല്ലാം വകുപ്പിനൊപ്പം നല്ല ഇടപെടല്‍ നടത്തുന്നതില്‍ സന്തോഷമുണ്ട്.