
ജോര്‍ജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിന്റെ ശാപമായി മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരന്‍. സുരേഷ് ഗോപി പറഞ്ഞ ‘ ഉന്നതകുല ജാതർ’ എന്ന പരാമർശം സമൂഹം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എന്താണ് ഉന്നതകുല ജാതനെന്ന് മനസിലാവുന്നില്ല. രണ്ട് മന്ത്രിമാരെക്കൊണ്ടും കേരളത്തിന് ഒരു ഉപകാരവുമില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

സീറ്റ് തിരിച്ചു പിടിക്കണം. അതാണ് പ്രധാനപ്പെട്ട കാര്യം. തൃശൂര്‍ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ താന്‍ പരാതി പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. വസ്തുതകള്‍ മനസിലാക്കാതെ തൃശൂരില്‍ മത്സരിച്ചതാണ് താന്‍ ചെയ്ത തെറ്റ്. ആരുടെയും തലയില്‍ കുറ്റം ചാര്‍ത്താനില്ല. അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടാതിരുന്നത്. നഷ്ടപ്പെട്ട സീറ്റ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കണം. ടി.എന്‍. പ്രതാപന്‍ തന്നെ മത്സരിച്ചാല്‍ മാത്രമേ സീറ്റ് തിരിച്ചു പിടിക്കാന്‍ കഴിയുള്ളൂ എന്നാണ് വ്യക്തിപരമായ തന്റെ അഭിപ്രായമെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.
