EN24TV

നിറകണ്ണുകളോടെ നാടിന്റെ മക്കളെ ഏറ്റുവാങ്ങി…

കുവൈറ്റ് തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെയാണ് മൃതദേഹം എത്തിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, സംസ്ഥാനത്തെ മറ്റ് മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.രാഷ്ട്രീയ നേതാക്കളും എംഎല്‍എമാരും ഉള്‍പ്പെടെ നിരവധിപേര്‍ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി കിര്‍ത്തി വര്‍ദ്ധന്‍ സിംഗും മൃതദേഹങ്ങളില്‍ പുഷ്പചക്രം അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ക്ക് മുന്നില്‍ ബന്ധുക്കളുടെ ദുഃഖം അണപൊട്ടി.

കൊച്ചിയിലെത്തിയ വ്യോമസേനാ വിമാനത്തിന്റെ എമിഗ്രേഷന്‍, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി 11.49ഓടെയാണ് മൃതദേഹങ്ങള്‍ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. 23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിച്ചത്. മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായാണ് വിമാനം കൊച്ചിയിലിറങ്ങിയത്. മറ്റുള്ളവരുടെ മൃതദേഹവുമായി വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെടും.കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിര്‍ത്തി വദ്ധന്‍ സിംഗും വിമാനത്തിലുണ്ടായിരുന്നു. ആകെ 24 മലയാളികളാണ് മരിച്ചത്. ഇതില്‍ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി വര്‍ഷങ്ങളായി മുംബയിലാണ് താമസം. അദ്ദേഹത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ മുംബയിലാണ്.

കുവൈറ്റ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ട ആരോഗ്യമന്ത്രി വീണാ ജോർജിന് യാത്രാനുമതി നൽകാത്തത് കേന്ദ്രത്തിന്റെ തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാന സർക്കാർ പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ ഏകോപനം കൂടുതൽ എളുപ്പമായേനെ എന്നും സംഭവം ദൗർഭാഗ്യകരമെന്നും സതീശൻ. കേന്ദ്രത്തിന്റേത് തെറ്റായ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് തീപിടിത്തം: മൃതദേഹങ്ങൾക്ക് ആദരവ് നൽകാൻ വിമാനത്താവളത്തിലെത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി …

Leave a Comment

Your email address will not be published. Required fields are marked *