EN24TV

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങൾ; രാജീവ് ചന്ദ്രശേഖറിനും അനിൽ കെ ആന്റണിക്കുമെതിരെ പരാതി…

കളമശ്ശേരി സ്ഫോടനം സംബന്ധിച്ച പരാമർശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനും ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണിക്കുമെതിരെ പരാതി. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ ഡോ.പി. സരിൻ ആണ് ഡിജിപിക്ക് പരാതി നൽകിയത്. ഇരുവരും നടത്തിയത് അപകീർത്തികരവും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസ്താവനയെന്ന് പരാതിയിൽ പറയുന്നു.കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.

ചരിത്രനേട്ടവുമായി ലയണല്‍ മെസി.

ബാല്യണ്‍ ദ്യോര്‍ പുരസ്കാര നേട്ടത്തില്‍ ചരിത്രമെഴുതി അര്‍ജന്‍റൈന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി കരിയറിലെ എട്ടാമത്തെ ബാല്യണ്‍ ദ്യോര്‍ പുരസ്കാരം മെസി സ്വന്തമാക്കി.. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ താരം എര്‍ലിങ് ഹാളണ്ടിനെ മറികടന്നാണ് മെസ്സി വീണ്ടും പുരസ്കാരം നേടിയത്. നേരത്തെ 2009, 2010, 2011, 2012, 2015, 2019, 2021 വർഷങ്ങളിലായിരുന്നു മെസിയുടെ പുരസ്‌കാര നേട്ടം.ഇതോടെ ബാലണ്‍ ദ്യോര്‍ സ്വന്തമാക്കുന്ന ഏറ്റവും പ്രായമേറിയ താരം കൂടിയായി ലയണല്‍ മെസ്സി എന്ന 36കാരന്‍ മാറി. ഖത്തറില്‍ ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക് നേടി കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെസിയുടെ പ്രകടനമാണ് മെസിക്ക് പുരസ്കാരം ലഭിക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ സീസണില്‍ 41 ഗോളും 26 അസിസ്റ്റും മെസി നേടിയിരുന്നു.

ഇന്ന് ഇന്ദിരാ​ഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനം

ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ ‌പ്രതിഷ്ഠിച്ച പ്രധാനമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനമാണിന്ന്. 1984 ഒക്റ്റോബർ 31 ന് അം​ഗരക്ഷകരാൽ കൊല ചെയ്യപ്പെട്ട ധീര രക്തസാക്ഷിയുടെ 39ാം വാർഷിക ദിനം ആചരിക്കുകയാണ് രാജ്യം. ഒക്ടോബർ 31 രാഷ്ട്രീയ സങ്കൽപ് ദിവസ് (ദേശീയ പുനരർപ്പണ ദിനം) ആയി ആചരിക്കുന്നു. ഇന്ത്യയുടെ എക്കാലത്തെയും വലിയ ഉരുക്കു വനിതയാണ് ഇന്ദിരാ ​ഗാന്ധി.അവർ അന്ത്യവിശ്രമം കൊള്ളുന്ന ശക്തിസ്ഥലിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി തുടങ്ങിയ നേതാക്കൾ പുഷ്പാർച്ചന നടത്തും.

‘ഇന്‍ഡ്യ’യിൽ ഇടപെടാനാകില്ല; വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഇന്‍ഡ്യ എന്ന എന്ന പേര് നല്‍കിയതില്‍ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. രാജ്യത്തെ 26 പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ‘ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്’ രൂപീകരിച്ചത്. ഇന്‍ഡ്യ എന്നയെന്ന ചുരുക്കപ്പേര് നല്‍കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്താണ് ഗിരീഷ് ഭരദ്വാജ് നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കമ്മീഷന്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *