
സിനിമകളെ മോശപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി പണം തട്ടുന്നത് നിയന്ത്രിക്കാൻ സംസ്ഥാന പൊലീസ് മേധാവി തയ്യാറാക്കിയ പ്രത്യേക പ്രോട്ടോകോൾ ഹൈക്കോടതിയിൽ സമർപ്പിച്ചു. സിനിമകളെ തകർക്കുന്നവിധത്തിലുള്ള നിരൂപണങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് നൽകിയ ഹർജി പരിഗണിച്ചാണ് പ്രൊട്ടോകോൾ തയ്യാറാക്കാൻ കോടതി ഡിജിപിയോട് നിർദേശിച്ചത്. നിരൂപണത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന് പരാതി ലഭിച്ചാൽ പ്രൊട്ടോകോൾപ്രകാരമുള്ള നടപടികൾ എടുത്തെന്ന് ഡിജിപി ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സമൂഹമാധ്യമങ്ങൾവഴിയുള്ള ഇത്തരം നടപടികൾ നിരീക്ഷിക്കണമെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. നിരൂപണങ്ങളിൽ വരുന്ന കമന്റുകൾ അധികവും വ്യാജവിലാസങ്ങളിൽനിന്നുള്ളതാണെന്ന് പൊലീസ് അറിയിച്ചു. അതിനാൽ ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടി സ്വകരിക്കാൻ പരിമിതിയുണ്ട്. നിലവിലെ സാഹചര്യത്തിൽ വ്യക്തിപരമായി പരാതി ലഭിച്ചാൽ സൈബർ നിയമപ്രകാരം കേസെടുക്കാൻ കഴിയുമെന്നും വ്യക്തമാക്കി. വ്യാജവിലാസങ്ങളിൽനിന്ന് നിരൂപണം എഴുതുന്നവരെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു.

ഗാസയിൽ പൊലിഞ്ഞത് 2360 കുരുന്നുകൾ ; അടിയന്തര വെടിനിർത്തലിന് അഭ്യർഥിച്ച് യുനിസെഫ്…

ഇസ്രയേൽ ആക്രമണത്തിൽ കഴിഞ്ഞ 18 ദിവസത്തിനിടെ ഗാസയിൽ 2360 കുഞ്ഞുങ്ങൾ കൊല ചെയ്യപ്പെട്ടെന്ന് യുനിസെഫ്. 5364 കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. ദിവസവും നാനൂറിലധികം കുഞ്ഞുങ്ങളാണ് ഗാസയിൽ കൊല്ലപ്പെടുന്നത്. ഹമാസ് ആക്രമണത്തിൽ ഇസ്രയേലിലെ 30 കുട്ടികളും കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ബോംബാക്രമണങ്ങളിൽ കൊല്ലപ്പെടുന്നതിനു പുറമെ ഭക്ഷണവും വെള്ളവും കിട്ടാതെയും ആശുപത്രിയിൽ ഓക്‌സിജൻ കിട്ടാതെയും ഗാസയിൽ കുഞ്ഞുങ്ങൾ മരിക്കുകയാണ്. ‘കുഞ്ഞുങ്ങളുടെ നിലവിളികൾ നമ്മുടെ ധാർമികതയ്‌ക്കുമേൽ ഏറ്റ കളങ്കമാണ്’–- ഐക്യരാഷ്‌ട്ര സംഘടനയുടെ കുട്ടികൾക്കായുള്ള ഏജൻസിയായ യുനിസെഫിന്റെ മധ്യപൗരസ്‌ത്യദേശത്തെ മേഖലാ ഡയറക്ടർ അദെൽ ഖോഡർ പറഞ്ഞു.

അതേസമയം, ഹമാസിനെ പൂർണമായും ഉന്മൂലനം ചെയ്യുംവരെ ആക്രമണം തുടരുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇസ്രയേൽ. ഗാസയിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 6504 പലസ്‌തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അമേരിക്കയിലെ ലുവിൻ പട്ടണത്തിലുണ്ടായ വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റു. രണ്ടിടത്താണ് വെടിവയ്പ്പ് നടന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു ബാറിലും വിനോദകേന്ദ്രത്തിലുമാണ് വെടിവയ്പ് ഉണ്ടായത്. മെയ്നിലെ ലൂവിനിൽ 80 പേർക്ക് വെടിയേറ്റു. അക്രമി തദ്ദേശവാസിയായ റോബർട്ട് കാർഡാണ് വെടിവയ്പ് നടത്തിയതെന്നു പൊലീസ് അറിയിച്ചു. അക്രമി കസ്റ്റഡിയിലെന്നാണ് സൂചന. മരണസംഖ്യ കൂടുമെന്നാണ് സൂചന. ജനങ്ങള്‍ക്ക് പൊലീസ് ജാഗ്രതാനിര്‍ദേശം നല്‍കി.
