ശാസ്താംകോട്ടയിലെ കടയുടെ പിന്നിൽ വച്ചിരുന്ന സ്കൂട്ടറിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ പിഴയടയ്ക്കാൻ പുതിയ എഐ ക്യാമറയുടെ നോട്ടീസ്. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിന് പെനാൽറ്റി അടയ്ക്കണമെന്ന് KL 61 B 0520 സ്കൂട്ടറിന്റെ ഉടമ ദിവ്യക്ക് മൊബൈൽ ഫോണിൽ നോട്ടീസ് എത്തി. 500 രൂപ പിഴ അടയ്ക്കണമെന്നു കാണിച്ച് പത്തനംതിട്ട പൊലീസ് ആണ് വിദ്യക്കു നോട്ടീസ് അയച്ചിരിക്കുന്നത്. ശാസ്താംകോട്ട സവദേശി ദിവ്യയുടെ പേരിൽ എടുത്ത സ്കൂട്ടർ ഓടിക്കുന്നതു അവരുടെ പിതാവാണ്. ശാസ്താംകോട്ടയിൽ അഗ്രോ സ്റ്റോർ നടത്തുന്ന മനക്കര സ്വദേശി സതീഷിന്റെ ഭാര്യയാണു ദിവ്യ. എന്നാൽ ഇവരാരും ഇതുവരെ സ്കൂട്ടറിൽ മല്ലപ്പള്ളിയിൽ പോയിട്ടില്ല. സ്കൂട്ടർ ഇതുവരെ മല്ലപ്പള്ളി കണ്ടിട്ടുപോലുമില്ലെന്നും സതീഷ് പറയുന്നു. മെസേജ് വന്നപ്പോഴാണ് കുറ്റം മനസിലായത്. നോട്ടീസിൽ പറയുന്ന സമയത്ത് സ്കൂട്ടർ തന്റെ കടയുടെ പിന്നിൽ വച്ചിരിക്കയായിരുന്നു എന്നും സതീശ് പറയുന്നു. കടയിൽ ഇനി ഹെൽമറ്റ് വച്ചുകൊണ്ട് ഇരിക്കണോ എന്ന ചോദ്യവുമായി സതീഷിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.