ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തട്ടിപ്പിനെക്കുറിച്ച് സംയുക്ത പാർലമെന്ററി സമിതി അന്വേിക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരകരിച്ചതോടെ ഇരുസഭകളും സ്തംഭിച്ചു. അദാനി ഗ്രൂപ്പ് ഓഹരി പെരുപ്പിച്ച് കാണിച്ച് വിപണിയിൽ കൃത്രിമം കാണിക്കുന്നുവെന്ന ഹിൻഡൻബർഗ് റിസേർച്ചിനെ ചൊല്ലിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ലോക് സഭയും, രാജ്യസഭയും രണ്ട് മണി വരെ നിർത്തിവച്ചു. സംയുക്ത പാർലമെൻററി സമിതിയോ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.പാർലമെന്റിന്റെ ഇരു സഭകളും ചേർന്നയുടൻ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ചു. എന്നാൽ ചർച്ചയില്ലെന്ന് ലോക് സഭ സ്പീക്കർ ഓം ബിർലയും രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻകറും വ്യക്തമാക്കി. പ്രതിപക്ഷ ബഹളം ശക്തമായതോടെ ഇരുസഭകളും പിരിഞ്ഞു. ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷം കേന്ദ്രസർക്കാർ അദാനിയെ വഴിവിട്ട് സഹായിക്കുകയാണെന്ന് ആരോപിച്ചു. ജെപിസിയോ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിൻറെ മേൽനോട്ടത്തിലോ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.