മദ്യ മയക്കുമരുന്നുമാഫിയയും സിപിഎമ്മുമായുള്ള ബന്ധം വെളിപ്പെടുന്ന വാർത്തകൾ കൊണ്ട് നിറയുകയാണ് മാധ്യമങ്ങളിൽ. ലഹരി മാഫിയയുമായുള്ള സിപിഎമ്മിന്റെ ഈ അവിഹിത ബന്ധം തുടങ്ങിയിട്ട് കാലമേറെയായി.ഇ.കെ നായനാർ മുഖ്യമന്ത്രിയായിരുന്ന 1996-2001 കാലത്താണ് കേരളത്തിൽ വ്യാജമദ്യ സ്പിരിറ്റ് ലോബി സിപിഎമ്മിന്റെ തണലിൽ ശക്തി പ്രാപിച്ചത്.അന്നത്തെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ വരെ മദ്യരാജാവ് മണിച്ചന്റെ പക്കൽ നിന്ന് സൗകര്യങ്ങളും പണവും പറ്റിയിരുന്നതായി വാർത്തകൾ ഉണ്ടായിരുന്നു.മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ മണിച്ചന്റെ ബൻസ്‌കാർ സ്ഥിരമായി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മണിച്ചന്റെ മാസപ്പടി ഡയറിയിൽ വന്ന പേരുകാരെല്ലാം സിപിഎം നേതാക്കളായിരുന്നു. കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് കൃഷ്ണൻനായർ, ജില്ലാ സെക്രട്ടറി എം.സത്യനേശൻ കൂടാതെ സിപിഐ നേതാവ് ഭാർഗവി തങ്കപ്പന്റെയും പേരുണ്ടായിരുന്നു.2000 ഒക്ടോബറിൽ കല്ലുവാതിൽക്കൽ നടന്ന വ്യാജമദ്യദുരന്തത്തിൽ 31 പേർ മരിക്കുകയും 5 പേർ പൂർണമായ അന്ധരാവുകയും 266 പേർക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിക്കുകയും ചെയ്തു.സമാനമായ തരത്തിലാണ് ലഹരി മാഫിയയെ ഇപ്പോൾ സിപിഎം,ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകരും നേതാക്കളുമൊക്കെ പ്രോത്സാഹിപ്പിക്കുന്നത്. മണിച്ചനും കൂട്ടർക്കും ജീവപര്യന്തം ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളിക്കൊണ്ട് ജസ്റ്റിസ്മാരായ സിർപുർക്കർ, സിറിയക്ക് ജോസഫ് എന്നിവർ 2011 ഏപ്രിൽ നാലിന് പുറപ്പെടുവിച്ച വിധി നായനാർ സർക്കാരിനും സിപിഎമ്മിനുമെതിരായുള്ള കുറ്റപത്രമായിരുന്നു.വിധിയുടെ 59മത്തെ ഖണ്ഡികയിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മണിച്ചനെപ്പോലുള്ള ഒരാൾക്ക് വ്യാജ മദ്യത്തിന്റെ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ സാധിച്ചത് അന്നത്തെ ഭരണപക്ഷ രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പോലീസും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ പിൻബലം കൊണ്ടാണ് എന്നായിരുന്നു കോടതിയുടെ പരാമർശം. സുപ്രീംകോടതിയുടെ രൂക്ഷമായ ഈ പരാമർശത്തെക്കുറിച്ച് പാർട്ടിയിൽ എന്തെങ്കിലും തിരുത്തൽ നടപടിയോ ചർച്ചയോ നടന്നിട്ടില്ല.