
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കേസിലെ എട്ടാം പ്രതി ദിലീപിന് ഹൈക്കോടതിയിൽ തിരിച്ചടി. അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റിവെക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം വേണമെന്ന ആവശ്യത്തിൽ മറ്റാർക്കും പരാതി ഇല്ലല്ലോയെന്നും ദിലീപിന് മാത്രം ആണല്ലോ പരാതിയെന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് ഹർജി തള്ളിയത്.കേസിൽ 250ലധികം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയ ജഡ്ജി വിധി പറയുന്നത് തടയുകയെന്ന ഉദ്ദേശ്യവും അതിജീവിതയ്ക്കും പ്രോസിക്യൂഷനുമുണ്ടെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഹർജിക്ക് മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടെന്നും ദിലീപ് വാദിച്ചു. മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത നൽകിയ ഹർജിയിലെ ആവശ്യം.മെമ്മറി കാർഡ് ചോർന്നു എന്നു പറയുന്നത് ശരിയല്ല. ഫൊറൻസിക് സയൻസ് ലാബോറട്ടറി (എഫ്എസ്എൽ) സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ട്. വിചാരണ വേളയിൽ ഇതെല്ലാം പുറത്തു കൊണ്ടുവരും. തന്റെ വാദങ്ങൾ സീൽഡ് കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും ദിലീപ് അറിയിച്ചു. തന്റെ വാദങ്ങൾ ശരിയാണെന്ന് വ്യക്തമാക്കുന്നതിനുള്ള തെളിവ് കൈവശമുണ്ടെന്നും ദിലീപ് കൂട്ടിച്ചേർത്തു. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ല.
