EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി…

നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഗവര്‍ണര്‍ സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്നും ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് കേരളം ഹര്‍ജി ഫയല്‍ചെയ്തത്. ഈ നടപടി സദ്ഭരണ സങ്കൽപ്പം അട്ടിമറിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ, രണ്ടുവർഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലാണ്‌ ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്‌. ജനാഭിലാഷം പ്രതിഫലിക്കുന്ന ബില്ലുകൾ നിയമമാകുന്നതിന്‌ ഗവർണർ ഉണ്ടാക്കുന്ന അസ്വാഭാവിക കാലവിളംബം ഭരണഘടനയുടെ അനുച്ഛേദം 200ന്‌ എതിരാണെന്ന വാദമാണ്‌ സർക്കാർ ഉയർത്തുന്നത്‌.പിടിച്ചുവെച്ചിരിക്കുന്നവയിൽ 3 സർവകലാശാല ബില്ലുകളും സഹകരണ ബില്ലും പൊതുജനാരോഗ്യ ബില്ലും ലോകായുക്താ ബില്ലും ഉൾപ്പെടുന്നു. മൂന്ന് ബില്ലുകൾ പിടിച്ച് വെച്ചിട്ട് ഒരു വർഷത്തിലേറെയായി. സർവകലാശാലാ നിയമങ്ങളുടെ ഏകീകരണ ബിൽ ഒപ്പിടാത്തതുമൂലം വൈസ് ചാൻസലർ നിയമനങ്ങളും മുടങ്ങി. കേരളത്തിനു വേണ്ടി മുൻ അറ്റോർണി ജനറൽ വേണു​ഗോപാൽ ​ഹാജരാകും.

50 സ്റ്റാളുകള്‍, വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍; സഹകരണ വകുപ്പ് ട്രേഡ് ഫെയറിനും ഭക്ഷ്യമേളയ്ക്കും തുടക്കം

കേരളീയം ഭക്ഷ്യ മേളയില്‍ തനത് കേരള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബ്രാന്‍ഡഡ് ഭക്ഷ്യവിഭവ സ്റ്റാളുകളുടെ ഉദ്ഘാടനം കനകക്കുന്നിലെ സൂര്യകാന്തിയില്‍ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍. അനില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ബ്രാന്‍ഡഡ് വിഭവങ്ങളുടെ പത്ത് സ്റ്റാളുകളാണുള്ളത്. കഫേ കുടുംബശ്രീയുടെ ഫുഡ് സ്റ്റാളുകളും ഇതോടൊപ്പമുണ്ട്.രാമശേരി ഇഡ്ഡലി, ബോളിയും പായസവും, കര്‍ക്കിടക കഞ്ഞി,പുട്ടും കടലയും,മുളയരി പായസം,വനസുന്ദരി ചിക്കന്‍,പൊറോട്ടയും ബീഫും,കുട്ടനാടന്‍ കരിമീന്‍ പൊള്ളിച്ചത്,കപ്പയും മീന്‍കറിയും,തലശേരി ബിരിയാണി എന്നീ 10 കേരളീയ വിഭവങ്ങളാണ് ബ്രാന്‍ഡഡ്  ആക്കുന്നത്.ഷെഫ്പിള്ള,ആബിദ റഷീദ്, ഫിറോസ് ചുട്ടിപ്പാറ,പഴയിടം മോഹനന്‍ നമ്പൂതിരി, കിഷോര്‍ എന്നിങ്ങനെ പാചകരംഗത്തെ പ്രശസ്തര്‍ അവരവരുടെ വ്യത്യസ്ത പാചകരീതികള്‍ അവതരിപ്പിക്കുന്ന ഫുഡ്‌ഷോ സൂര്യകാന്തിയില്‍ ഇന്ന് (നവംബര്‍ 2 ) മുതല്‍ ആറുവരെ അരങ്ങേറും.ആയിരത്തിലേറെ കേരളീയ വിഭവങ്ങളുമായി മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് കേരളീയം ഭക്ഷ്യമേള നടക്കുന്നത്. ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ.എ. റഹിം എം.പിയും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

സഹകരണ മേഖലയിലെ വൈവിധ്യങ്ങളായ ഉല്‍പന്നങ്ങളുടെ പ്രദര്‍ശന- വിപണന-ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച സഹകരണ വകുപ്പിന്റെ സ്റ്റാള്‍ സഹകരണ-രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.സഹകരണ മേഖലയിലെ ഗുണമേന്മേയുള്ളതും കൂപ്കേരള ബ്രാന്‍ഡിലുള്ളതുമായ നാനൂറിലേറെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശന വിപണനത്തിനായി 50 സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. ജി.ഐ. ടാഗുള്ള പൊക്കാളി ഉല്‍പ്പന്നങ്ങള്‍, മറയൂര്‍ ശര്‍ക്കര, വിര്‍ജിന്‍ കോക്കനട്ട് ഓയില്‍, ശുദ്ധമായ വെളിച്ചെണ്ണ, ആറന്മുള കണ്ണാടി, വാസ്തുവിളക്ക്, വൈവിധ്യമാര്‍ന്ന കരകൗശല വസ്തുക്കള്‍, വനവിഭവങ്ങള്‍, ഗാര്‍മെന്റ്സ്, വിവിധ ബാഗ് ഉല്‍പന്നങ്ങള്‍, കശുവണ്ടി, തേന്‍, കുന്തിരിക്കം, ചിക്കന്‍ ചമ്മന്തിപ്പൊടി, വെജ് ചമ്മന്തി പൊടി, ചൂരല്‍ ഉല്‍പന്നങ്ങള്‍, ബനാന വാക്വം ഫ്രൈ, കറി പൗഡറുകള്‍, ടീ പൗഡറുകള്‍, ഡ്രൈ ഫ്രൂട്ട്സ്, സ്പൈസസ്, ജാക്ക് ഫ്രൂട്ട് ൗെഡര്‍, പുല്‍ത്തൈലം, പൊക്കാളി അരി, കത്തി, കൊടുവാള്‍ പോലുള്ള ഉപകരണങ്ങള്‍, ബാത്ത് സോപ്പ്, വാഷിംഗ് സോപ്പ്, ബ്ലീച്ചിംഗ് പൗഡര്‍, സാനിറ്റൈസര്‍, മലയാളം ഇംഗ്ലീഷ് സാഹിത്യ പുസ്തകങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മേളയുടെ ആകര്‍ഷണങ്ങളാണ്.  ടാഗോര്‍ തീയറ്റര്‍ കോമ്പൗണ്ടിലെ  സഹകരണ സംഘങ്ങളുടെ  13 ഫുഡ് കോര്‍ട്ടിലൂടെ കാസര്‍കോഡന്‍ വിഭവങ്ങളായ  നീര്‍ദോശ, നെയ്പത്തല്‍, പത്തിരി, കോഴികടമ്പ്, ചിക്കന്‍ സുക്ക, കോഴിറൊട്ടി, വയനാടന്‍ വിഭവങ്ങളായ ഗന്ധകശാല അരി പായസം, മുളയരി പായസം, ഉണ്ടപ്പുട്ട്കറി,കോഴിക്കോടന്‍ വിഭവങ്ങളായ ഉന്നക്കായ, കായ് പോള, വറുത്തരച്ച കോഴിക്കറി, പാലക്കാടന്‍ വിഭവങ്ങളായ  വനസുന്ദരി ചിക്കന്‍, റാഗി പഴം പൊരി, ചാമ അരി, ഉപ്പുമാവ്, ആലപ്പുഴയുടെ  വിഭവങ്ങളായ കപ്പ, കരിമീന്‍ പൊള്ളിച്ചത്, പത്തനംതിട്ടയുടെ  തനതു വിഭവങ്ങളായ കപ്പ, കാച്ചില്‍, ചേന, ചേമ്പ്, പുഴുക്കുകള്‍, വിവിധയിനം ചമ്മന്തികള്‍ തുടങ്ങിയ കൊതിയൂറും വിഭവങ്ങള്‍ ലഭിക്കും.ആകര്‍ഷകമായ ലൈവ് സ്റ്റാളുകള്‍, ലൈവ് മണ്‍കല നിര്‍മ്മാണം, പൊക്കാളി പൈതൃക ഗ്രാമം,  മനോഹര സെല്‍ഫി പോയിന്റുകള്‍, വര്‍ണ്ണാഭമായ ചെടികള്‍ തുടങ്ങിയവയും മറ്റൊരു ആകര്‍ഷണമാണ്. മേളയോട് അനുബന്ധിച്ച്  സഹകരണ മേഖലയിലെ കൊല്ലം എന്‍.എസ്. ഹോസ്പിറ്റലും, പെരിന്തല്‍മണ്ണ ഇ.എം.എസ്. ഹോസ്പിറ്റലും സംയുക്തമായി മിതമായ നിരക്കില്‍ ഹെല്‍ത്ത് ചെക്ക് അപ്പ് പാക്കേജും നടത്തുന്നുണ്ട്.

സമഭാവനയുടെ നവകേരളം സൃഷ്ടിക്കാനാണ് കേരളീയത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസം, സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കേരളീയത്തിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റി കോളേജ് വേദിയില്‍ ഒരുക്കിയ സാമൂഹ്യനീതിവകുപ്പിന്റെ പ്രദര്‍ശനവും ഓപ്പണ്‍ ഫോറവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.സമഭാവനയുടെ നവകേരളം സമ്പൂര്‍ണ്ണമായി സാക്ഷാത്കരിക്കാനാവശ്യമായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തലാണ് കേരളീയത്തിലെ വിദഗ്ധ ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്.വയോജനങ്ങള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, ജയില്‍ മുക്തര്‍ തുടങ്ങി സമൂഹത്തില്‍ അവഗണന നേരിടുന്ന വിഭാഗങ്ങള്‍ക്ക് അവകാശധിഷ്ഠിത നീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാനും അവരെ ശാക്തീകരിക്കാനുമാണ് സംസ്ഥാനസര്‍ക്കാര്‍ ട്രാന്‍സ് ജന്‍ഡര്‍ നയം നടപ്പാക്കിയത്. തുടര്‍ന്ന് മഴവില്ല് അടക്കമുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയതിലൂടെ സമൂഹത്തില്‍ അവരുടെ ദൃശ്യത വര്‍ധിപ്പിക്കാനായി. അതില്‍ അഭിമാനമുണ്ട്. കുടുംബത്തിലും സമൂഹത്തിലും ട്രാന്‍സ് വ്യക്തികള്‍ക്ക്  കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. 2015 ല്‍ നടപ്പാക്കിയ ട്രാന്‍സ് ജന്‍ഡര്‍ നയം കാലാനുസൃതമായി പുതുക്കും. കാലഹരണപ്പെട്ട ജന്‍ഡര്‍ അവബോധം ഉല്ലംഘിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കേരളീയത്തിന്റെ കലാവേദികളെ സമ്പന്നമാക്കി ആദ്യ ദിനം ഭരതനാട്യത്തിലൂടെ കാണികളുടെ ഹൃദയം കവര്‍ന്ന് പത്മശ്രീ ശോഭന. സ്വാതി ഹൃദയം എന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യം വീക്ഷിക്കാന്‍ ആയിരങ്ങളാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വിശാലമായ വേദിയിലേക്ക് ഒഴുകിയെത്തിയത്. ഭദ്രദീപം കൊളുത്തി ശോഭന തന്നെയാണ് കേരളീയം കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സാംസ്‌കാരിക സമിതി ചെയര്‍മാന്‍ മന്ത്രി സജി ചെറിയാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം ശോഭനയ്ക്ക് നല്‍കി കേരളീയം സംഘാടക സമിതി ചെയര്‍മാനായ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ മായ തുടങ്ങിയവര്‍ പങ്കെടുത്തു. നര്‍ത്തകി നീനാ പ്രസാദ് പ്രഭാഷണം നടത്തി.സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പരമ്പരാഗത കലകളെ സമ്മേളിപ്പിച്ചു നാട്ടറിവുകള്‍ എന്ന പേരില്‍ നിശാഗന്ധിയില്‍ അരങ്ങേറിയ പരിപാടിയും ഹൃദ്യാനുഭവവുമായി. ടാഗോര്‍ തിയേറ്ററില്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിച്ച എംപവര്‍ വിത്ത് ഇന്ദ്രജാല പ്രകടനവും വേറിട്ട അനുഭവമായി. പുത്തരിക്കണ്ടം മൈതാനിയില്‍ ജയരാജ് വാര്യരുടെ നര്‍മ്മമലയാളവും കൊച്ചിന്‍ കലാഭവന്റെ കോമഡി ഷോയും അരങ്ങേറി. സാല്‍വേഷന്‍ ആര്‍മി ഗ്രൗണ്ടില്‍ നടന്ന വനിതാ പൂരക്കളിയും വനിത അലാമിക്കളിയും ഭാരത് ഭവന്‍ മണ്ണരങ്ങിലെ അരികുഞ്ഞന്‍ നാടകവും ഭാരത് ഭവന്‍ എസി ഹാളിലെ തോല്‍പ്പാവക്കൂത്തും പ്രദര്‍ശനവും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവേകാനന്ദ പാര്‍ക്കില്‍ ഓട്ടന്‍തുള്ളല്‍, കെല്‍ട്രോണ്‍ കോംപ്ലക്‌സില്‍ ചണ്ഡാലഭിക്ഷുകി നൃത്താവിഷ്‌കാരം, ബാലഭവനില്‍ ജുഗല്‍ബന്ദി, പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ അവനി സംഗീത പരിപാടി, മ്യൂസിയം റേഡിയോ പാര്‍ക്കില്‍ പഞ്ചവാദ്യം, സൂര്യകാന്തി ഓഡിറ്റോറിയത്തില്‍ ആദിവാസി കൂത്ത്, യൂണിവേഴ്‌സിറ്റി കോളേജില്‍ കൈരളിയുടെ കഥ എന്ന ദൃശ്യാവിഷ്‌കാരം, എസ് എം വി സ്‌കൂളില്‍ പഞ്ചമി അയ്യങ്കാളി ചരിതം നൃത്താവിഷ്‌കാരം, ഗാന്ധി പാര്‍ക്കില്‍ പളിയ നൃത്തം, പടയണി, വിമന്‍സ് കോളേജില്‍ വനിതാ കളരി എന്നിവയുംഅരങ്ങേറി.

Leave a Comment

Your email address will not be published. Required fields are marked *