യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിൽ വച്ച് ആക്രമിച്ച കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂണിൽ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. ഇതിൽ പ്രകോപിനായ എൽഡിഎഫ് കൺവീനർ വിമാനത്തിൽ വച്ച് തന്നെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ ആക്രമിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഇപി ജയരാജനെതിരെ പോലീസ് കേസെടുക്കാൻ മടിച്ചെങ്കിലും യൂത്ത് കോൺഗ്രസ് നേതാക്കൾ കോടതിയെസമീപിച്ചു. കോടതി നിർദ്ദേശത്തെ തുടർന്നാണ് വലിയതുറ പൊലീസ് കേസെടുത്തത്. വിമാനത്തിലെ ആക്രമണത്തെ തുടർന്ന് ഇപി ജയരാജന് ഇൻഡിഗോ എയർലൈൻസ് യാത്ര വിലക്കും ഏർപ്പെടുത്തിയിരുന്നു.യൂത്ത് കോൺഗ്രസ് നേതാക്കളെ എൽഡിഎഫ് കണ്‍വീനര്‍ ജയരാജൻ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടും പരാതി കളവാണെന്നും ജയരാജൻ ആക്രമിച്ചതിന് തെളിവില്ലെന്നും പറഞ്ഞ് പോലീസ് അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്.