സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ ആശങ്ക വേണ്ടെ ജാഗ്രത തുടരണമെന്ന് മന്ത്രിസഭാ യോഗത്തിൽ വിലയിരുത്തല്‍.സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കണമെന്നും ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതലായി മാറ്റിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. പുതിയ വകഭേദമുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിർദ്ദേശമുണ്ട്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിപ്പ് നല്‍കി.പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും 200 കടന്നിരുന്നതോടെയാണ് ജാഗ്രത കർശനമാക്കിയത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതൽ കോവിഡ് കേസുകള്‍. ഇന്നലെ 210 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 പേർക്കാണ് എറണാകുളത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 36 പേർക്ക് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തും കോവിഡ് കേസുകളിൽ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കോവിഡ് ഉയരുകയാണ്.