കായംകുളം ഞക്കനാലിൽ വീട് കുത്തിത്തുറന്ന് 20 പവനും 5000 രൂപയും മോഷ്‌ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്‌ടാവും യൂത്ത് കോൺഗ്രസ് നേതാവും പിടിയിൽ. കൃഷ്‌ണപുരം കാപ്പിൽകിഴക്ക് അശ്വിൻ ഭവനത്തിൽ താമസിക്കുന്ന സ്‌പൈഡർ സുനിൽ എന്ന സുനിൽ (44), കൂട്ടാളിയും യൂത്ത് കോൺഗ്രസ് കായംകുളം മണ്ഡലം സെക്രട്ടറിയുമായ പത്തിയൂർ എരുവ മുറിയിൽ മൂടയിൽ ജങ്‌ഷനുസമീപം വേലൻപറമ്പിൽ സഫർ എന്ന സഫറുദ്ദീൻ (37) എന്നിവരാണ് അറസ്‌റ്റിലായത്. ജൂൺ 25നാണ് കേസിനാസ്‌പദമായ സംഭവം. ഞക്കനാലിൽ കറുകത്തറയിൽ ബഷീറിന്റെ വീടിന്റെ മുൻവാതിൽ പൊളിച്ച് അകത്തുകയറിയാണ് അലമാര കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ചത്. ബഷീർ ചികിത്സയ്‌ക്കായി ആശുപത്രിയിലായിരുന്ന സമയത്താണ് മോഷണം നടത്തിയത്. മോഷണമുതൽ വിൽക്കുന്നത് സഫറുദീനാണ്. ചോദ്യംചെയ്യലിൽ ഓച്ചിറ വയനകത്ത്, ഞക്കനാൽ, കായംകുളം കാപ്പിൽ, മേനാത്തേരി, വള്ളികുന്നം കട്ടച്ചിറ എന്നിവിടങ്ങളിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. ബഷീറിന്റെ വീടിനുസമീപമുള്ള വീട്ടിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും മൊബൈൽഫോൺ രേഖകൾ പരിശോധിച്ചും സംശയം തോന്നിയ സ്‌പൈഡർ സുനിലിനെ നിരീക്ഷിച്ചുവരികയായിരുന്നു. വിവിധ സ്‌റ്റേഷനുകളിലായി 31 ഓളം വാഹന മോഷണക്കേസിലും സുനിൽ പ്രതിയാണ്. മോഷണമുതൽ കായംകുളത്തെ സ്വർണക്കടകളിൽവിറ്റ് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.