
തിരുവനന്തപുരം: അനന്തപുരിയുടെ ചരിത്രത്തിൽ ആദ്യമായി, ക്രിസ്തുമസും പുതുവത്സരവും ആഘോഷമാക്കാൻ പാളയം എൽ.എം.എസ് ക്യാമ്പസ് വേദിയാകുന്നു.
ഡിസംബർ 21 മുതൽ ജനുവരി 1 വരെ ട്രിവാൻഡ്രം ഫെസ്റ്റ് എന്ന പേരിൽ നടക്കുന്ന ക്രിസ്തുമസ് പീസ് കാർണിവലിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.സി.എസ്.ഐ ദക്ഷിണകേരള മഹായിടവക, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS, കേരള ടൂറിസം വകുപ്പ്, ക്രൈസ്തവേതര സാമൂഹിക–സാംസ്കാരിക–ആത്മീയ സംഘടനകൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ജാതി–മത ഭേദമന്യേ ഏവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്.പ്രശസ്ത സംഗീതജ്ഞൻ ഇഷാൻ ദേവും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് ഷോയോടെയായിരിക്കും ഫെസ്റ്റിന് തുടക്കം കുറിക്കുക.
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്മസ് ട്രീയാണ് ഈ വർഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. 120 അടി ഉയരമുള്ള ഭീമൻ ക്രിസ്മസ് ട്രീയും 20 അടി ഉയരമുള്ള സാൻ്റാക്ലോസും, 10 അടി ഉയരമുള്ള 50 മെഗാ ഡിജിറ്റൽ നക്ഷത്രങ്ങളും, 5000 നക്ഷത്രവിളക്കുകളും സന്ദർശകർക്ക് അതുല്യ കാഴ്ചകളാകും.
ഭക്ഷണപ്രേമികൾക്കായി കുടുംബശ്രീയുടെയും വിവിധ ഹോംമെയ്ഡ് ഗ്രൂപ്പുകളുടെയും രുചിവൈവിധ്യങ്ങളുള്ള ഫുഡ്കോർട്ടുകൾ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാരുടെയും രുചിക്ക് അനുയോജ്യമായ വിഭവങ്ങൾ ലഭ്യമാകും.വെക്കേഷൻ ആഘോഷമാക്കാൻ കുട്ടികൾക്ക് അമ്യൂസ്മെന്റ് പാർക്കും കൗതുകമുണർത്തുന്ന ആയിരത്തിലധികം വർഗ്ഗങ്ങളിലുള്ള പക്ഷികളും ജീവജാലങ്ങളും ഉൾക്കൊള്ളുന്ന ബേർഡ്സ് പാർക്കും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.വ്യത്യസ്തത നിറഞ്ഞ വ്യാപാര–വിപണന സ്റ്റാളുകൾ, കുട്ടികളുടെ ഗെയിമുകൾ, പ്രശസ്ത കലാകാരന്മാരുടെ സ്റ്റേജ് ഷോകൾ എന്നിവ ഉൾപ്പെടെ നിരവധി ദൃശ്യവിരുന്നുകൾ തിരുവനന്തപുരം നഗരത്തെ കാത്തിരിക്കുന്നു.
ഡിസംബർ 21 മുതൽ എല്ലാ ദിവസവും വൈകുന്നേരം 3 മണിക്കുശേഷം എക്സിബിഷനുകൾക്കുള്ള പ്രവേശനം ആരംഭിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും.പാളയം L.M.S കോമ്പൗണ്ടിലുള്ള CSI ബിഷപ്പ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ CSI SKD സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ, വൈസ് ചെയർമാൻ റവ. ഡോ. പ്രിൻസ്റ്റൺ ബെൻ, ട്രഷറർ റവ. ഡോ. എ.പി. ക്രിസ്റ്റൽ ജയരാജ്, ജനറൽ കൺവീനർ റവ. ഡോ. ജെ. ജയരാജ് (ACTS), ചീഫ് കോ-ഓർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ ഷാജൻ വേളൂർ, റവ. അനൂപ് എ. ജോസഫ്, വിജീഷ് കുറുവാട് എന്നിവർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു.
