രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ബോട്ട് പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍ രാജ്യത്തിന് സമര്‍പ്പിക്കും…

ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത ബോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ രാവിലെ 9.45ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് പങ്കെടുക്കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ പൂര്‍ണമായും തദ്ദേശീയമായാണ് യാനം നിര്‍മിച്ചത്. ഹൈഡ്രജന്‍ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായതിനാല്‍ പൂര്‍ണമായും മലിന മുക്തമായിരിക്കുമെന്നതാണ് യാനത്തിന്റെ പ്രത്യേകത.നദികളിലൂടെയുള്ള ഹ്രസ്വദൂര സര്‍വീസ് ലക്ഷ്യം വച്ച് നിര്‍മ്മിച്ച ബോട്ടില്‍ 100 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്.

യു ജി സി മാനദണ്ഡം പാലിക്കാതെ നിയമിതരായ വിസിമാര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ല

യു ജി സി മാനദണ്ഡം പാലിക്കാതെ സര്‍ക്കാര്‍ നിയമിച്ച വിസിമാര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന നിലപാടില്‍ ഉറച്ച് ചാന്‍സലര്‍. യു ജി സി അറിയിപ്പ് രേഖാമൂലം ലഭിച്ച ശേഷം പുറത്താക്കല്‍ നടപടിയിലേക്കു കടക്കും. വിസിമാര്‍ തുടരാന്‍ അര്‍ഹരല്ലെന്ന് യു ജി സി പ്രതിനിധികളും ഹിയറിങില്‍ വ്യക്തമാക്കി. ഈയാഴ്ച തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ആലോചന.എസ് എന്‍ ഓപണ്‍ വിസി മുബാറക് പാഷയുടെ രാജി അംഗീകരിക്കില്ലെന്നും രാജ്ഭവന്‍ വ്യക്തമാക്കി. ഹിയറിങിന് എത്താത്ത ആള്‍ക്ക് ഒന്നും ബോധിപ്പിക്കാനില്ലെന്ന് കണക്കാക്കും. അയോഗ്യനായ ആള്‍ക്ക് രാജിവെക്കാന്‍ കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഹിമാചലില്‍ ബിജെപിക്ക് അട്ടിമറി ജയം; കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍

ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് അട്ടിമറി ജയം. നിയമസഭയില്‍ ഭൂരിപക്ഷമുണ്ടായിട്ടും സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ അഭിഷേക് മനു സിങ്‌വി തോറ്റു. ബിജെപി സ്ഥാനാര്‍ഥി ഹര്‍ഷ് മഹാജന്‍ ആണ് വിജയിച്ചത്. തോല്‍വി അംഗീകരിക്കുന്നതായി വ്യക്തമാക്കിയ അഭിഷേക് മനു സിങ്‌വി, ഹര്‍ഷ് മഹാജനെ അഭിനന്ദിക്കുകയും ചെയ്തു. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമുണ്ടായിട്ടും ജയിക്കാനാവാത്തത് കനത്ത തിരിച്ചടിയായി. ബിജെപിക്ക് 25 അംഗങ്ങള്‍ മാത്രമാണുള്ളത്. അതേസമയം, ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ട് ലഭിച്ചതിനാല്‍ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഒമ്പതുപേര്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്തതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരും രണ്ട് സ്വതന്ത്രരും ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്‌തെന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *