
ന്യൂഡൽഹി: സംസ്ഥാന മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, കേന്ദ്ര ക്ഷീര വികസന ഫിഷറീസ് സഹമന്ത്രി ജോർജ്ജ് കുര്യനുമായി കൃഷിഭവനിൽ കൂടിക്കാഴ്ച്ച നടത്തി മൃഗ സംരക്ഷണ ക്ഷീരമേഖലയിലെ കേരളത്തിൻ്റെ വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മന്ത്രി ജെ.ചിഞ്ചുറാണി കേന്ദ്രസഹമന്ത്രിക്ക് നൽകി.2002 മുതൽ പക്ഷിപ്പനി , ആഫ്രിക്കൻ പന്നി പനി എന്നീ രോഗങ്ങൾ ബാധിച്ച് മരണപ്പെട്ട കോഴി, താറാവ്, പന്നി തുടങ്ങിയവയുടെ ഉടമസ്ഥരായ കർഷകർക്ക് നൽകുവാനുള്ള നഷ്ടപരിഹാര തുകയായ 6 കോടി 63 ലക്ഷം രൂപ അനുവദിച്ച് തരണമെന്നും മന്ത്രി ജെ.ചിഞ്ചുറാണി ആവശ്യപ്പെട്ടു. പ്രസ്തുത തുക അനുവദിച്ചു തരാനുള്ള നടപടികൾ സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി.ജന്തുജന്യ രോഗങ്ങൾ സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ ലബോറട്ടറിയായ പാലോടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിൻ്റെയും മറ്റു ജന്തുരോഗ നിർണ്ണയ ലബോറട്ടറികൾക്കുമുള്ള കേന്ദ്രധനസഹായവും രോഗപ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന്സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളുടെ യൂണിറ്റ് കോസ്റ്റ് ഉയർത്തി നൽകുന്നതിനുള്ള കാര്യവും പരിഗണിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ്റെ കീഴിൽ കന്നുകാലികളെ ഇൻഷുർ ചെയ്യുന്നതിനാവശ്യമായ
കേന്ദ്ര സഹായം അനുവദിച്ച് തരണമെന്നും മന്ത്രി ചിഞ്ചുറാണി ആവശ്യപ്പെട്ടു.സംസ്ഥാനത്തെ ആട്, പന്നി വികസനത്തിനായി നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ 2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കേരളത്തിൻ്റെ ആവശ്യങ്ങളോട് അനുഭാവപൂർവ്വമായാണ് കേന്ദ്രമന്ത്രി പ്രതികരിച്ചതെന്നും മന്ത്രി ചിഞ്ചുറാണി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

