ജി 20 ഉച്ചകോടിക്ക് പ്രൗഢമായ തുടക്കം. ലോകത്തിലെ 20 സുപ്രധാന സമ്പദ്വ്യവസ്ഥകളിൽ നിന്നുള്ള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന ഉച്ചകോടി ഡൽഹിയിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്സിബിഷൻ- കൺവെൻഷൻ സെന്ററിലാണ് നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, കടം, ഭക്ഷ്യസുരക്ഷ, സുസ്ഥിരത, ഭൗമരാഷ്ട്രീയ സംഘർഷം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ജി 20 അജണ്ടയിൽ ഉൾപ്പെടുന്നു. ആദ്യമായാണ് ജി 20 ഉച്ചകോടക്ക് ന്യൂഡൽഹി വേദിയാകുന്നത്. അന്താരാഷ്‌ച്പ നിലവാരത്തിലുള്ള സുരക്ഷയാണ് ഡൽഹിയിൽ. തെരുവ് നായ്ക്കളെ വരെ സുരക്ഷയുടെ ഭാഗമായി ബന്ദികളാക്കി.ലോക നേതാക്കളെ സ്വാഗതം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭാരത് മണ്ഡപത്തിൽ എത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവരും ഭാരത് മണ്ഡപത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂ ഡൽഹിയിൽ വെച്ച് നടക്കുന്ന ജി 20 നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് രണ്ട് മാസത്തിന് ശേഷമാണ് ഈ കൂടിക്കാഴ്ച. ഉച്ചകോടിയുടെ തലേന്ന് പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക വസതിയിൽ ഇരു നേതാക്കളും ഉഭയകക്ഷി ചർച്ച നടത്തി.