EN24TV

മണിപ്പൂരില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നു; പോലിസിന്റെ ആയുധക്യാംപിനും ബിജെപി ഓഫിസിനും നേരെ ആക്രമണം…

ഒന്നര മാസത്തോളമാി തുടരുന്ന സംഘര്‍ഷം മണിപ്പൂരില്‍ മൂര്‍ച്ഛിക്കുന്നു. പലിയടത്തും വെടിവയ്പും തുടരുകയാണ്. പോലിസിന്റെ ആയുധക്യാംപിനും സൈന്യത്തിനും നേരെ ആക്രമണമുണ്ടായി. ബിജെപി ഓഫിസിനും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ വീടിനും നേരെ ആക്രമണശ്രമമുണ്ടായി. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ആര്‍കെ രഞ്ജന്‍ സിങ്ങിന്റെ വീടിന് പെട്രോള്‍ ബോംബെറിഞ്ഞ് തീയിട്ടതിനു പിന്നാലെയാണ് ആക്രമണം വ്യാപിച്ചത്. രാഷ്ട്രീയ നേതാക്കളുടെ സ്വത്തുക്കള്‍ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങളെന്നും റിപോര്‍ട്ടുകളുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ഇറിംഗ്ബാം പോലിസ് സ്‌റ്റേഷന്റെ ആയുധപ്പുരയ്ക്കു നേരെയാണ് ആക്രമണ നടത്തിയത്. 400ഓളം പേര്‍ രാത്രി 11.40ന് പോലിസ് സ്‌റ്റേഷന്‍ കൊള്ളയടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സിന്‍ജെമൈയിലെ ബിജെപി ഓഫിസ് അര്‍ധരാത്രിയിലെത്തിയ 300പേര്‍ വളഞ്ഞു. സൈന്യം ഇടപെട്ടാണ് പിരിച്ചുവിട്ടത്. ഇംഫാല്‍ വെസ്റ്റിലെ സംസ്ഥാന ബിജെപി അധ്യക്ഷന്‍ അധികാരിമയൂം ശാരദാ ദേവിയുടെ വസതിക്ക് നേരെയും അര്‍ധരാത്രി ആക്രമണശ്രമം നടത്തിയെങ്കിലും സൈന്യവും ആര്‍എഎഫും ചേര്‍ന്ന് തടഞ്ഞു. ബിഷ്ണുപൂര്‍ ജില്ലയിലെ ക്വക്തയിലും ചുരാചന്ദ്പൂര്‍ ജില്ലയിലെ കാങ്‌വായിയിലും ഇന്നലെ രാത്രി ആക്രമണങ്ങളുണ്ടായി. പുലര്‍ച്ചെ വരെ ഇടയ്ക്കിടെ വെടിവയ്പുണ്ടായതായി പോലിസും സൈനിക വൃത്തങ്ങളും അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ആര്‍മി, അസം റൈഫിള്‍സ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, സംസ്ഥാന പോലിസ് എന്നിവയുടെ സംയുക്ത സേനകള്‍ ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ അര്‍ധരാത്രി വരെ ഫ്‌ലാഗ് മാര്‍ച്ച് നടത്തി.

Leave a Comment

Your email address will not be published. Required fields are marked *