
ലോകത്തെവിടെയുമുള്ള മലയാളികൾക്ക് അഭിമാനിക്കാവുന്ന വിധത്തിലേക്ക് കേരളം വളരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സുതാര്യവും ഉത്തരവാദിത്വവുമുള്ള ഭരണനിർവഹണത്തിലൂടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടായി. വികസനത്തിന്റെ സ്വാദ് നുകരാൻ എല്ലാവർക്കും തുല്യ അവകാശമുണ്ടെന്ന നയത്തിലൂന്നിയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ–ഗവേണൻസ് സംസ്ഥാനമായി കേരളം മാറി. തൊള്ളായിരത്തിലധികം സർക്കാർ സേവനങ്ങൾ ഇപ്പോൾ ഓൺലൈനായി. അഴിമതി തീരെയില്ലാത്ത സംസ്ഥാനമെന്ന പേര് നേടാനുള്ള ശ്രമത്തിലാണിപ്പോൾ. ഇന്റർനെറ്റ് പൗരന്റെ അവകാശമാണെന്ന ലക്ഷ്യം മുൻനിർത്തിയാണ് കെ -ഫോൺ നടപ്പാക്കിയത്. പൊതുഇടങ്ങളിൽ 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചു. 2000 ഹോട്ട് സ്പോട്ടുകൾകൂടി ഉടൻ സ്ഥാപിക്കും. 2025 നവംബർ ഒന്നാകുമ്പോൾ സംസ്ഥാനത്തെ പരമദരിദ്രരില്ലാത്ത നാടാക്കി മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ പ്രവാസികൾക്കും വലിയതോതിൽ സഹായിക്കാനാകും.രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ്, ആദ്യ ഡിജിറ്റൽ സർവകലാശാല, ആദ്യ ഗ്രഫീൻ സെന്റർ, ആദ്യ വാട്ടർ മെട്രോ എന്നിവ കേരളത്തിലാണ്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ്‌പാർക്കിനും കല്ലിട്ടു. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഇക്കോസിസ്റ്റമുള്ളതും കേരളത്തിലാണ്. 6500 കോടി രൂപ ചെലവിൽ തീരദേശ ഹൈവേയുടെയും 3500 കോടി രൂപ ചെലവിൽ മലയോര ഹൈവേയുടെയും നിർമാണം പുരോഗമിക്കുന്നു. സംസ്ഥാനമാണ് ഇതിന്റെ പൂർണ ചെലവ് വഹിക്കുന്നത്. യാത്രയ്‌ക്ക് വലിയ തടസ്സം ഇപ്പോഴില്ല. അരിക്കൊമ്പനെ കൊണ്ടുപോകുമ്പോൾ മലയോര റോഡിന്റെ ഭംഗികണ്ട് ആളുകൾ പ്രശംസിച്ചു. കേരളം മുന്നേറണമെന്ന പ്രവാസികളുടെ ആഗ്രഹത്തിന്റെ പ്രകടനമാണ് ലോക കേരളസഭയുടെ മേഖലാ സമ്മേളനങ്ങളിൽ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.