യൂത്ത് കോൺഗ്രസ് ചിന്തൻ ശിവിറിൽ ഏതെങ്കിലും പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് ആഭ്യന്തര പ്രശ്‌നമായി ഒതുക്കി തീർക്കില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആർക്കെങ്കിലും എതിരെ പരാതിയുണ്ടെങ്കിൽ ആ പരാതി പൊലീസിന് കൈമാറും. ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകും. പരാതി ഉണ്ടെങ്കിൽ അത് പാർട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീർക്കുന്ന സമീപനം ഉണ്ടാകില്ല. പരാതിയുണ്ടെങ്കിൽ കോൺഗ്രസ് നേതൃത്വത്തേയും അറിയിക്കാം. പരാതി ഒരിക്കലും ഒതുക്കി തീർക്കില്ല. പെൺകുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാൽ അത്തരക്കാർ സംഘടനയിൽ ഉണ്ടാകില്ല. പങ്കെടുത്ത എല്ലാ പെൺകുട്ടികളുമായും സംസാരിക്കാൻ യൂത്ത് കോൺഗ്രസ് അധ്യക്ഷന് നിർദേശം നൽകിയിട്ടുണ്ട്. ആരും സമ്മർദത്തിന് വഴങ്ങി പരാതി കൊടുക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകരുത്. വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതെങ്കിലും ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പരാതി എഴുതി വാങ്ങി പൊലീസിന് കൈമാറാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.