പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും വികസനം മുടക്കാനുള്ള രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം രാഷ്‌ട്രീയ സമരങ്ങളെ രാഷ്ടീയമായി നേരിടണമെന്നും ഇഎംഎസ് അക്കാദമിയിൽ നടന്ന നവകേരളം സെമിനാർ ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒട്ടേറെ ശ്രമങ്ങൾ നടക്കുന്നു. ജനങ്ങളെ തന്നെ അതിനെതിരായി അണിനിരത്താണും പ്രതിരോധിക്കാനും കഴിയേണ്ടതുണ്ട്. അതോടൊപ്പം മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളംസമഗ്രമായി വികസിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും എൽഡിഎഫ് സർക്കാർ നടത്തുകയാണ്. അത് മനസിലാക്കിയാണ് ജനം തുടർഭരണം നൽകിയത്. വ്യാവസായിക, കാർഷിക, പശ്ചാത്തല വികസന മേഖലകളിലെല്ലാം കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്കാണ് മുന്നേറുന്നത്. ഈ വികസന മുന്നേറ്റം തങ്ങൾക്ക് എന്തോ ദോഷംചെയ്യും എന്ന് ചിന്തിക്കുന്നവരാണ് യുഡിഎഫും ബിജെപിയും. എൽഡിഎഫ് ഏറ്റെടുത്ത വിധം വികസനം നടക്കരുത് എന്നാണ് അവർ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോൾ കാണുന്ന എതിർപ്പുകൾ. അത് രാഷ്ട്രീയ സമരം ആണ്. അതിൽ നമ്മൾ നിശബ്ദരായി ഇരിക്കരുത്.