മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള പ്രതിഷേധ പ്രവർത്തനവുമായി മുന്നോട്ട് പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരുപോലെയാണ്. സംസ്ഥാനത്ത് ഭീകരപ്രവർത്തനം നടത്തുന്നത് സിപിഎമ്മാണ്. വിമാനത്തിൽ പ്രതിഷേധിച്ചവർക്ക് എതിരെ കേസെടുത്ത പിണറായി ഹിറ്റ്‌ലർ, മോദി, യോഗി എന്നിവരെക്കാൾ വലിയ ഏകാധിപതിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രവർത്തകരെ തല്ലിച്ചതച്ച ജയരാജിനെതിരെ കേസെടുത്തില്ല. ഇ പി ജയരാജന് എതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യും. പ്രതിഷേധക്കാർ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് ആദ്യം എൽഡിഎഫ് കൺവീനർ പറഞ്ഞത്. എന്നാൽ ഇ പി ജയരാജനാണ് മദ്യപിച്ച ഒരാളെ പോലെ പെരുമാറിയത്. ജയരാജൻ മുഖ്യമന്ത്രിയുടെ ചീഫ് സെക്യൂരിറ്റി ഓഫിസറാണോയെന്നും വി ഡി സതീശൻ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സിപിഎം നേതൃത്വത്തിലിരിക്കുന്നതും സിപിഎമ്മിനെ നിയന്ത്രിക്കുന്നതും ക്രിമിനലുകളാണ്. ബോംബ് കയ്യിൽ വെക്കുന്നതും രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നതും ഭീകരപ്രവർത്തനമാണ്. ആസൂത്രിതമായ ഭീകരപ്രവർത്തനമാണ് സിപിഎം നടത്തുന്നത്. അന്താരാഷ്ട്ര ഭീകര സംഘടനകളെ പോലും തോൽപ്പിക്കുന്ന പാർട്ടിയായി സിപിഎം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു. വിമാനത്തിലെ പ്രതിഷേധം തെറ്റാണെന്ന് പറയുന്നവർ പണ്ട് ട്രെയിനിൽ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചിട്ടുണ്ടെന്നും സതീശൻ ഓർമ്മിപ്പിച്ചു.