റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍റെ യുദ്ധം ആരോടാണ് ? നാറ്റോ സഖ്യത്തിന് ശ്രമിച്ച വോളോഡിമർ സെലെൻസ്‌കിയ്ക്കും ഉക്രൈനുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിയ പുടിന്‍റെ നടപടി, ഒടുവില്‍ സ്വന്തം ജനതയ്ക്കെതിരായ യുദ്ധമായി മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫെബ്രുവരി 24 ന് റഷ്യ സ്വന്തം നിലയ്ക്കാരംഭിച്ച ഉക്രൈന്‍ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴേക്കും രാഷ്ട്രീയമായും സാമ്പത്തികമായും അന്താരാഷ്ട്രാതലത്തില്‍ റഷ്യ ഏതാണ്ട് ഒറ്റപ്പെട്ടു. അന്താരാഷ്ട്രാ വിപണിയിലും റഷ്യയ്ക്ക് വിലക്കുകള്‍ വന്നതോടെ രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. നാറ്റോയും യൂറോപ്യന്‍ യൂണിയനും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങള്‍ വിലക്കുകളും നിയന്ത്രണങ്ങളും കൊണ്ടുവന്നതിന് പുറകെ വിദേശരാജ്യങ്ങള്‍ ആസ്ഥാനമാക്കിയുള്ള വ്യാവസായിക ഗ്രൂപ്പുകളും മൊബൈല്‍ കമ്പനികളും ബാങ്കുകളും മറ്റും റഷ്യയുമായുള്ള ബന്ധം അവസാനിപ്പിച്ചു. കയറ്റിറക്കുമതി ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. ഇതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും, റൂബിണിളിന്‍റെ മൂല്യ തകര്‍ച്ച പിടിച്ച് നിര്‍ത്താനായി പലിശ നിരക്ക് 9 ല്‍ നിന്ന് ഒറ്റയടിക്ക് 20 ശതമാനമായി ഉയര്‍ത്താന്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ബന്ധിതമായി. എങ്കിലും രാജ്യത്ത് നാണയപെരുപ്പനിരക്ക് ഉയരുകയും സാധാരണ ജനങ്ങളുടെ ജനജീവിതം ദുസഹമാവുകയും ചെയ്തു. ജനജീവിതം ദുസഹമായതും രാജ്യത്ത് സൈനിക നിയമം വരാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകളും ശക്തമായതോടെ റഷ്യക്കാര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വ്ലാദിമിര്‍ പുടിന്‍റെ യുദ്ധം സ്വന്തം ജനതയ്ക്ക് എതിരെ തിരിയുമോ ?
