ഡോ. മൻമോഹൻ സിംഗ് ഇനി ഓർമ്മ; യമുനാ തീരത്ത് അന്ത്യവിശ്രമം…

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് ഇനി ഓർമ്മ. മൻമോഹൻ സിംഗിൻ്റെ മൃതദേഹം യമുനാ നദിക്കരയിലെ നിഗംബോധ്ഘട്ടിൽ സംസ്കരിച്ചു. പൂർണ്ണ സൈനിക ബഹുമതികളോട് കൂടിയായിരുന്നു സംസ്കാരം. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാന മന്ത്രി നരേന്ദ്ര മോദി, ഭൂട്ടാൻ രാജാവ് ജിഗ്മെ ഖേസർ നാംഗ്യെൽ വാങ്ചുക്, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവർക്കൊപ്പം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, എന്നിവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. സിഖ് ആചാര പ്രകാരമായിരുന്നു സംസ്കാര ചടങ്ങുകൾ.രാവിലെ എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷമാണ് മൃതദേഹം സൈനിക വാഹനത്തില്‍ വിലാപയാത്രയായി യമുനാതീരത്തെ നിഗംബോധ് ഘട്ടിലേത്ത് കൊണ്ടുപോയത്.

മന്‍മോഹന്‍ സിങ്ങിന് വിടനല്‍കി രാജ്യം; കോണ്‍ഗ്രസ് ആസ്ഥാനത്ത് അന്തിമോപചാരമര്‍പ്പിച്ച് നേതാക്കളും പ്രവര്‍ത്തകരും…

രാജ്യത്തിന് നഷ്ടപ്പെട്ടത് മികച്ച രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക വിദഗ്ധനെയുമാണെന്ന് കേന്ദ്രമന്ത്രിസഭായോഗം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. ജനുവരി ഒന്നുവരെ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ശനിയാഴ്ച കേന്ദ്ര, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അര്‍ധദിന അവധി നല്‍കി. രാജ്യത്തിനകത്തും പുറത്തുമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. രാഷ്ട്രപതി ഭവനില്‍ ശനിയാഴ്ചത്തെ ചേഞ്ച് ഓഫ് ഗാര്‍ഡ് സെറിമണി മാറ്റിവച്ചു. സംസ്ഥാനത്ത് എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി പൊതുഭരണവകുപ്പ് ഉത്തരവിറക്കി.

Leave a Comment

Your email address will not be published. Required fields are marked *