ബ്യൂട്ടിപാർലറിന് മുന്നിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ച യുവതിയെ മർദിച്ച സംഭവത്തിൽ പാർലർ ഉടമ അറസ്റ്റിൽ.ശാസ്തമംഗലം സ്വദേശിയായ മിനിയെയാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.വ്യാഴാഴ്ച ഉച്ചയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം.മരുതംകുഴി സ്വദേശിയായ ശോഭനയെയാണ് മിനി ആക്രമിച്ചത്.ഏഴ് വയസുള്ള മകളുടെ മുന്നിലിട്ടായിരുന്നു മർദ്ദനം.അമ്മയെ തല്ലുന്നതുകണ്ട് പെൺകുട്ടി നിലവിളിച്ചിട്ടും അതിക്രമം തുടർന്നു.ശാസ്തമംഗലത്തെ കേരള ബാങ്ക് ശാഖയിൽ മകളുമായി എത്തിയതായിരുന്നു ശോഭന.സമീപത്തെ ബ്യൂട്ടിപാർലറിനു മുന്നിൽ നിന്ന് മൊബൈൽ ഫോണിൽ സംസാരിച്ചു.കടയുടെ മുമ്പിൽ നിന്നു ഫോണിൽ സംസാരിക്കുന്നത് മിനി വിലക്കി.ഇത് ചോദ്യംചെയ്ത ശോഭനയെ കരണത്തടിച്ച് വീഴ്ത്തി.മകൾ ഇതുകണ്ട് കരഞ്ഞു നിലവിളിച്ചിട്ടും അടി നിറുത്തിയില്ല.കാലിൽ കിടന്ന ചെരുപ്പ് ഊരിയും അടിച്ചു.