
തിരുവനന്തപുരം പബ്ലിക് ഓഫീസിലെത്തി വരണാധികാരിയായ ലാന്റ് റവന്യൂ കമ്മീഷണറേറ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ബി. ജയശ്രീ മുന്‍പാകെയാണ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
പേരൂര്‍ക്കട ലാ അക്കാദമിയുടെ സമീപത്തുനിന്ന് നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരുടെ അകമ്പടിയോടെ ആവേശോജ്ജ്വല പ്രകടനമായാണ് നാമനിര്‍ദ്ദേശ പത്രിക സമർപ്പിക്കാൻ പുറപ്പെട്ടത്. പേരൂര്‍ക്കടയില്‍ നിന്ന് മ്യൂസിയം ജംഗ്ഷന്‍വരെ റോഡ്‌ഷോ ആയും തുടര്‍ന്ന് പദയാത്രയായുമാണ് നാമനിര്‍ദ്ദേശം നല്‍കാനെത്തിയത്. ചെണ്ടമേളത്തിന്റെയും പൂക്കാവടിയുടെയും കുങ്കുമഹരിത പതാകകളുടെയും അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിലായിരുന്നു പദയാത്ര. മുന്‍ ഡിജിപിയും കൗണ്‍സിലറുമായ സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖയുടെ പദയാത്രയില്‍ ബിജെപി പ്രവര്‍ത്തകരെക്കൂടാതെ നിരവധി നാട്ടുകാരും ഒപ്പംചേര്‍ന്നു. പബ്ലിക് ഓഫീസിനു മുന്നില്‍ പുഷ്പവൃഷ്ടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വരവേറ്റു. ഉച്ചയ്ക്ക് 12.50 ഓടെയാണ് ആര്‍. ശ്രീലേഖ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ, മേയര്‍ അഡ്വ. വി.വി. രാജേഷ്, മുന്‍ ധനമന്ത്രിയും നിലവില്‍ രാജ്യസഭാ അംഗവുമായ ഡോ. ഭഗവത് കിഷന്‍ റാവു കാരാഡ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, ഉപാധ്യക്ഷന്‍ കെ. സോമന്‍, മേഖലാ ജനറല്‍ സെക്രട്ടറി അഡ്വ. വി.ജി. ഗിരികുമാര്‍, മറ്റ് ബിജെപി എന്‍ഡിഎ ഭാരവാഹികളും ഒപ്പം ഉണ്ടായിരുന്നു.
