കേന്ദ്ര ധനമന്ത്രി ശീ നിര്‍മ്മലാ സീതാരാമന് കത്ത് നല്‍കി.

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണമെന്ന് കേന്ദ്ര ധനമന്ത്രിക്ക് ബിജെപി അധ്യക്ഷന്റെ കത്ത്
തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും നല്‍കുന്ന എം.എസ്.പി ബോണസ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര ധനമന്ത്രി ശീ നിര്‍മ്മലാ സീതാരാമന് കത്ത് നല്‍കി.
മിച്ച സ്റ്റോക്കുകള്‍, സാമ്പത്തിക ബാധ്യത, സുസ്ഥിരത എന്നിവ കണക്കിലെടുത്ത് നെല്ലിനും ഗോതമ്പിനും താങ്ങുവിലയ്ക്ക് പുറമേ പ്രഖ്യാപിക്കുന്ന ബോണസ് പുനഃപരിശോധിക്കണമെന്ന എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു.
ഉല്‍പ്പാദനച്ചെലവ്, സംഭരണ സംവിധാനങ്ങള്‍, വിപണന പിന്തുണ എന്നിവയുമായി ബന്ധപ്പെട്ട് നെല്‍ക്കര്‍ഷകരുടെ ആശങ്കകള്‍ അവഗണിച്ച രാഷ്ട്രീയ മുന്നണികളാണ് കാലങ്ങളായി കേരളം ഭരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ പറയുന്നു.
നെല്‍ക്കര്‍ഷകര്‍ക്ക് സമയ ബന്ധിതവും മതിയായതുമായ സാമ്പത്തിക സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും തല്‍ഫലമായി, കൃഷിച്ചെലവുകള്‍ക്കായി സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കാന്‍ പല കര്‍ഷകരും നിര്‍ബന്ധിതരാകുന്നു, ഇത് വര്‍ദ്ധിച്ച കടബാധ്യതയിലേക്കും കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ സൂചിപ്പിക്കുന്നു.
മിച്ച ഉല്‍പ്പാദനം നടത്തുന്ന ചില സംസ്ഥാനങ്ങള്‍ പിന്തുടരുന്ന രീതിയില്‍ നെല്ലിനോ ഗോതമ്പിനോ എം.എസ്.പിക്ക് മുകളില്‍ അധിക ബോണസൊന്നും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിലെ നെല്ല് സംഭരണം പ്രവര്‍ത്തിക്കുന്നത് സവിശേഷമായ കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങള്‍, ചെറിയ ഭൂഉടമസ്ഥത, കുറഞ്ഞുവരുന്ന ഉല്‍പ്പാദന നിലവാരം, മിച്ച ഉല്‍പ്പാദനത്തേക്കാള്‍ ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ടുള്ള കൃഷി നിലനിര്‍ത്തല്‍ എന്നിവയാല്‍ രൂപപ്പെട്ട ഒരു പ്രത്യേക ചട്ടക്കൂടിലാണ്.
പതിറ്റാണ്ടുകളായി കേരളത്തില്‍ നെല്‍കൃഷിയുടെ വിസ്തൃതിയിലും ഉല്‍പ്പാദനത്തിലും സ്ഥിരവും ദീര്‍ഘകാലവുമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിലെ അധിക സ്റ്റോക്കിലേക്ക് സംഭാവന നല്‍കുന്ന മിച്ച ഉല്‍പ്പാദനമുള്ള സംസ്ഥാനമല്ല കേരളം.മിച്ച ഉല്‍പ്പാദനം, അധിക സെന്‍ട്രല്‍ സ്റ്റോക്കുകള്‍, ഭൂഗര്‍ഭജല ശോഷണം എന്നിവ കേരളത്തിലെ കാര്‍ഷിക യാഥാര്‍ത്ഥ്യങ്ങള്‍ക്ക് ബാധകമല്ല. അതിനാല്‍, നെല്ലിനും ഗോതമ്പിനും ബോണസ് നിര്‍ത്തലാക്കുന്നതിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണമെന്നും, സംസ്ഥാനത്തെ കാര്‍ഷിക, പാരിസ്ഥിതിക, ഭക്ഷ്യസുരക്ഷാ പരിഗണനകള്‍ മുന്‍നിര്‍ത്തി കേരളത്തിന്റെ വിഷയം പ്രത്യേകം പരിഗണിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേന്ദ്ര ധനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
