
ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 338 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മരണസംഖ്യ വളരെയേറെ ഉയര്‍ന്നേക്കാമെന്നും ആശങ്കയുണ്ട്. ഔദ്യോഗികമായി ഇതുവരെ 210 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു.മരിച്ചവരില്‍146 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ ബന്ധുക്കള്‍ക്ക് 119 പേരുടെ മൃതദേഹങ്ങളും 87 ശരീരഭാഗങ്ങളും കൈമാറിയെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ജില്ലാ ഭരണകൂടത്തിന് കൈമാറിയത് 62 മൃതദേഹങ്ങളാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍നിന്ന് ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് 27 പേരുടെ മൃതദേഹങ്ങള്‍ കൈമാറി.

മോഹൻലാൽ ദുരന്തമേഖലയിൽ…

വയനാട്ടിലെ ഉരുൾപൊട്ടൽ നാശം വിതച്ച മേഖലകളിൽ സന്ദർശനം നടത്തി നടൻ മോഹൻലാൽ. മേപ്പാടി ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാംപിലാണ് മോഹൻലാൽ എത്തിയത്. ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണലാണ് മോഹൻലാൽ. കോഴിക്കോടു നിന്ന് റോഡു മാർഗമാണ് വയനാട്ടിലെത്തിയത്. ദുരന്തം നാശം വിതച്ച മുണ്ടക്കൈ മേഖലയിലെ ആളുകളെയും സൈനികരെയും സന്ദർശിച്ചു. കൂടാതെ ദുരിത ഭൂമിയിൽ പകലില്ലാതെ സന്നദ്ധ സേവനം നടത്തുന്നവരെ പ്രശംസിച്ചു. ഇനിയും കണ്ടെത്താനുള്ള ആളുകളെക്കുറിച്ചും ദൗത്യത്തെക്കുറിച്ചും സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.